Friday, February 26, 2016

പെരിങ്ങോട്ടെ പൂമരം




പെരിങ്ങോട് ഗ്രാമത്തിന്‍ നടുവിലൊരു പൂമരമുണ്ട്   കാലങ്ങിള്‍ക്കിപ്പുറവും ചിരിക്കുന്ന പൂമരം 

അതെ.. ഓര്‍മ്മകളുടെ ഇടവഴികളില്‍ എവിടെയോ ഞാന്‍ കാണാറുണ്ട്  ഈ പൂമരത്തെ. ബാല്യകാലത്ത്‌  തുണിസഞ്ചിയും  മണ്ണെണ്ണ ടീന്നുമായ്  റേഷന്‍കടയിലേക്കുള്ള യാത്രയില്‍ ,തയ്ച്ചു വെച്ച പുത്തന്‍ ഷര്‍ട്ട് വാങ്ങാന്‍ രാഘവേട്ടന്റെ വീട്ടിലേക്കുള്ള യാത്രയില്‍ ,വെള്ളച്ചായ കുടിക്കാന്‍ ആ ഇരുമ്പ് സൈക്കിളിന്‍ മേല്‍ പോകുമ്പോഴും  എന്നോട് ചിരിക്കാറുണ്ടായിരുന്നു ആ പൂമരം .

തോളില്‍ കൈകള്‍ ചേര്‍ത്ത്  വെച്ച സൗഹൃദത്തിനും ആരുടെയോ പ്രണയാര്‍ദ്രമായ പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരിപ്പിനും എത്ര സാക്ഷിയായിട്ടുണ്ട്  എനിക്കാ പൂമരം . അതിനേക്കാള്‍ ഏറെ  വാത്സല്യത്തിന്റെ രണ്ടു കൈകള്‍ പിടിവിടല്ലേ എന്ന് ചൊല്ലി അമ്മ നക്ഷത്രം എത്രയോ തവണ  ഈ പൂമരത്തിന്‍ കീഴിലുള്ള നടപ്പാതയിലൂടെ പോയിരിക്കുന്നു .മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബര്‍ രാവിലാണ്   ആ പൂമരത്തിനു ചുറ്റുമുണ്ടായിരുന്ന തറകളെല്ലാം പൊളിച്ചു കളഞ്ഞത്  ഞാന്‍ പൂമരത്തോട്  ചോദിച്ചു  വികസനത്തിന്‍റെ വാള്‍തല നിന്നിലേക്കും വരുമോ ..?

നിറം മങ്ങിയ ഇലകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികളെ തലോടിക്കൊണ്ട്  പൂമരമെന്നോട് 

കാലങ്ങളുടെ വേഗതയില്‍ ഈ പെരിങ്ങോട്  ഗ്രാമവും മാറിയില്ലേ  ഉയര്‍ച്ചയിലും വളര്‍ച്ചയിലും താഴ്ചയിലും  ഉറങ്ങാതെ ഞാന്‍ കാവലിരുന്നിട്ടുണ്ട് . എനിക്ക്  അക്ഷരങ്ങള്‍ അറിയുമെങ്കില്‍ എന്‍റെ ചുവന്ന പൂക്കള്‍ കൊണ്ട്  കവിത രചിക്കുമായിരുന്നു.
എനിക്ക് പാടാന്‍ കഴിയുമെങ്കില്‍ ഈ ഗ്രാമം മുഴുവനും പാടി നടക്കുമായിരുന്നു . എനിക്കതിനു കഴിയില്ലല്ലോ  ഒന്നിനും കഴിയാതെ  ഒന്നുമാകാതെ ഞാന്‍ മുരടിച്ചു .സാരമില്ല എങ്കിലും ഞാനിവിടെ വേണം എന്‍റെ ഗ്രാമത്തെ അടയാളപ്പെടുത്താന്‍. എന്‍റെ അരികിലൂടെ വിദ്യ തേടി പോകുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കാന്‍ സമാധാനത്തിന്‍റെ പൂക്കള്‍ ഈ മണ്ണില്‍ വീഴ്ത്താന്‍ പണ്ടത്തെ പെരിങ്ങോടെന്‍ കഥകളെ ഉറക്കെ പറയാന്‍ ,കലയുടെ വിസ്മയക്കൊടി നാട്ടാന്‍ .
                                          പൂമരത്തോട്  ഞാനും ചൊല്ലി "പെരിങ്ങോട് ഗ്രാമമെന്ന സുന്ദരിയുടെ മുടിയിഴയില്‍ കോര്‍ത്തുവെച്ച സ്നേഹ സുഗന്ധമുള്ളതല്ലേ നീ  പെരിങ്ങോട് ഗ്രാമത്തിനൊരു സൗന്ദര്യമുണ്ട്  അത് കൊണ്ടാണല്ലോ അറിവിന്‍റെ തമ്പുരാനെ നമുക്ക് കിട്ടിയതും ,ഒന്നാം ക്ലാസ്സിനടുത്തു മുമ്പ് നിന്നിരുന്ന ആ വലിയ മാവ് നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതമോര്‍ത്ത് ആവലാതിയാല്‍ വെട്ടിമാറ്റിയപ്പോള്‍ "ഞാനെത്ര ഉച്ചക്കുറങ്ങിയതാ ആ തണലുവിരിച്ച മാവിന്‍ പായയില്‍ എന്ന് വിലപിച്ചതും, താളങ്ങളുടെ ആശാനായ കുഞ്ഞുണ്ണി ആശാന്‍റെ ഓര്‍മ്മയില്‍ കവിത പൂവിട്ടതും ,കൂട്ടം കൂടിയാല്‍ ആത്മാര്‍ത്ഥ ചലച്ചിത്രം പിറവിയെടുക്കുമെന്ന് അറിഞ്ഞതും  ,വരയുടെ മാന്ത്രിക ചരടിനാല്‍ വിസ്മയം തീര്‍ത്തതും  ഇനിയും പറയുവാനേറെ ഉള്ളതും  അദൃശ്യമായ ആ സൗന്ദര്യം കൊണ്ടല്ലേ .

ജീവിതം തേടി  എനിക്കിനിയും അലയണം  അതിനു മുമ്പ്   ഒരു ചോദ്യം   
 പെരിങ്ങോടിന്റെ നെറുകയില്‍ ഈ പൂമരം നട്ട കൈകളേതാണ്...?