Friday, June 17, 2011

വെറുതെയിരിക്കുമ്പോള്‍ നേരമ്പോക്കിനാലെനിക്ക്
  തോന്നിയെന്‍ കരള്‍ പിളര്‍ക്കുവാന്‍ ......
  കുത്തിയമര്‍ത്തി പിളര്‍ന്ന നേരം 
  ചോരക്കു കറുപ്പ് നിറം ...
  വൈകല്യങ്ങളുടെ 
  നൂല്‍കുത്തുകള്‍ .... 
  സ്വാര്‍ത്ഥതയുടെ  തുടിപ്പുകള്‍ 
  അമര്‍ഷത്തിന്റെ ഞരമ്പ്‌ 
  പാലങ്ങള്‍.......
  കൊട്ടിയടച്ചു ഞാന്‍ കരളിന്‍ 
  വാതില്‍ തുന്നി ചേര്‍ത്തുഞാന്‍
  കരളിന്‍ തോല്‍തുണി ......
  എങ്കിലും നൂല്‍പഴുതിലൂടെ  
  ഒലിക്കുന്ന ചോരക്കു ചുവപ്പ് നിറം ..
  ഉള്ളില്‍ കറുപ്പായ 
  ചുവപ്പ് നിറം ....

Monday, June 13, 2011

കാലത്തിന്റെ കുത്തൊഴുക്ക്

ഇടതൂര്‍ന്ന കഴുങ്ങു തോട്ടത്തിനിടയിലൂടെ കാണാമായിരുന്നു പാലം ,ഓണപറമ്പിലേക്കുള്ള പാലം  
കൊതരയിലേക്കുള്ള പാലം,ആദ്യമൊക്കെ റെമി പാലം കണ്ടിരുന്നത്‌ അക്കരെ പച്ച പോലെ ആയിരുന്നു ,അത് അടുത്ത് കാണാന്‍ ആ പിഞ്ചു മനസ്സ് വിങ്ങി.എന്നത്തേയും പോലെ ഇന്നും റെമി തോട്ടത്തിന്റെ അവസാനമുള്ള ആ തെങ്ങില്‍ ചാരി നിന്ന് പാലത്തിലേക്ക് നോക്കി .കുറച്ചു അകലയാണെങ്കിലും പാലത്തിനടിയിലെ വെള്ളം ഊളിയിട്ടു കളിക്കുന്ന പരല്‍ മീനുകളോട് കിന്നാരം പറയുന്നത് റെമിക്ക് കേള്‍ക്കാമായിരുന്നു.ഹരിത പുതപ്പുകൊണ്ട്‌ ചുറ്റുംമൂടിയ ആ പാലം റെമി കണ്‍ചിമ വെട്ടാതെ നോക്കി നിന്നു.ആരെയോ പ്രതീക്ഷിക്കു ന്നുണ്ട് റെമി. പാടവരമ്പിലൂടെ ആരോ നടന്നു വരുന്നു റെമിയുടെ കണ്ണുകള്‍ വിടര്‍ന്നു ,പ്രതീക്ഷകള്‍ നാമ്പിട്ടു ,അടക്കാ മരങ്ങള്‍ അവന്റെ സന്തോഷത്തിനൊപ്പം തുള്ളി ചാടി ഒപ്പം റെമിയുടെ മനസ്സില്‍ നിന്നും അവനറിയാതെ ശബ്ദം അവിടെയാകെ മുഴങ്ങി "കുഞ്ഞാ ..........................".ഇന്നാണ് റെമിയെ പാലം കാണിക്കാന്‍ കൊണ്ട് പോകേണ്ട  ദിവസം ,റെമിയുടെ തോട്ടത്തിലെ പണിക്കാരനാണ് കുഞ്ഞന്‍ ,എല്ലാവരും കുഞ്ഞന്‍ എന്ന് വിളിക്കുന്നത്‌ കേട്ടിട്ടാവണം റെമിയും അങ്ങിനെ വിളിച്ചു തുടങ്ങിയത് "ഡാ പല്ലും മുഖമൊന്നും കഴുകാതെ ആണോ നീ പാലം കാണാന്‍ പോരുന്നെ " മുറുക്കി ചുവപ്പിച്ച പല്ലുകള്‍ക്കിടയില്‍ ചുണ്ണാമ്പ് തേച്ച് കൊണ്ട് കുഞ്ഞന്‍ ചോദിച്ചു "വാ കുഞ്ഞാ നിക്ക് പാലം കാണണം .അങ്ങിനെ ആദ്യമായി പാലം റെമി കണ്ടു ,ഉറക്കെ ശബ്ദമുണ്ടാക്കി ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക്‌ വന്നു വീഴുന്നത്  
റെമി അത്ഭുതത്തോടെ നോക്കി നിന്നു .മീന്‍കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത് ,കൈതമുള്ളിന്റെ അപ്പുറത്ത് അലക്കുന്നതിന്റെ ഒച്ചകള്‍ ,പാടത്തെ വണ്ടുകള്‍, ഇടയ്ക്കു വന്നിറങ്ങുന്ന കൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോ കാണാതിരിക്കാന്‍ വേണ്ടി നീല മേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം,  
ഞണ്ടുകളുടെ കുസൃതികള്‍ എല്ലാം റെമി ആസ്വോദിക്കുകയായിരുന്നു. ഒരുവല്ലാത്ത നിര്‍വൃതിയോട്  
കൂടിയാണ് റെമി കുഞ്ഞനോപ്പം തിരിച്ചു വന്നത് കണ്ട കാഴ്ചകളെല്ലാം ഒരക്ഷരം വിടാതെ തന്റെ  
ഉപ്പാപ്പയോട് പറയുമ്പോള്‍ തോന്നിയ സന്തോഷം അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.പിന്നെയും പലവട്ടം പോയി അവിടേക്ക് .ഉപ്പാപ്പയുടെ കയ്യും പിടിച്ച്‌.കളിക്കുന്നതിനടയിലാണ് റെമിയെ  ഉപ്പാപ്പ
ഒരിക്കെ കൊണ്ട് പോയത് എന്നും പാട വരമ്പിലൂടെ നടക്കുമ്പോള്‍ പഴയ കഥകളെ കുറിച്ച് പറയുമായിരുന്ന  
ഉപ്പാപ്പ മൌനിയായി നടക്കുന്നത് എന്തിനാണെന്ന് റെമിക്കു മനസ്സിലായില്ല പാലത്തിനടുത്ത് എത്തി ,പക്ഷെ 
ഒഴുകുന്ന തോടിനും ഉപ്പാപ്പയുടെ മൌനം അവന്‍ അന്ധാളിച്ചു .വെള്ളത്തുള്ളികള്‍ തെറിക്കുന്ന പാറയിലേക്ക്‌ അവനു നോക്കാന്‍ പേടിയായി കൈത മുള്ളിനിടയില്‍ നിന്നു ഒരു ശബ്ദവും അവന്‍ കേട്ടില്ല ,മുകളില്‍ ആകാശം ഇരുണ്ടു കൂടുന്നതും അവന്‍ അറിഞ്ഞില്ല .കുറെ ആള്‍ക്കാര്‍ ചുറ്റും "കുഞ്ഞന്റെ വീടാണല്ലോ"ആ മനസ്സ് മന്ത്രിച്ചു ,നിലവിളക്കിന്റെ വെള്ളിച്ചത്തില്‍ ഇരുട്ട് നിറഞ്ഞ ആ കുടിലില്‍ കുഞ്ഞനെ കണ്ടു .അവന്റെ കണ്ണുകള്‍ ഇരുളടഞ്ഞു .തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒഴുകുന്ന പുഴയെ അവന്‍ നോക്കിയില്ല കാരണം അവനറിയാമായിരുന്നു തോടിന്റെ ഒഴുക്കിന് ഇനി ഒരിക്കലും ശബ്ദമുണ്ടാക്കാന്‍ കഴിയില്ലെന്ന്.മണ്ണിനെ സ്നേഹിക്കുന്നവര്‍ ആ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചു പോകുകയാണ് എന്ന സത്യം മനസ്സിലാക്കിയ ആ പിഞ്ചു മനസ്സ്‌ വിങ്ങി  "ഒരിക്കെ താനും  ഒലിച്ചു പോയേക്കാം കാലത്തിന്റെ കുത്തൊഴുക്കില്‍" .......... .

Friday, June 03, 2011

എന്തിനീ ജീവിതം..

അമ്മയോടൊപ്പം റേഷന്‍കടയിലേക്ക് പോകുമ്പോഴാണ് ആദ്യമായ് ചിഞ്ചു ആ ആനയെ കാണുന്നത്  കാണുമ്പോഴെല്ലാം കൊഞ്ചലോടെ ചിഞ്ചു അമ്മയോട് ചോദിക്കും "അയന് ജീവനുണ്ടോ അമ്മാ ." ഉണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വൊന്തം ആനയാ അത് നമ്മളെയെല്ലാം നോക്കാന്‍ വേണ്ടിയാ അതിനെ ഗണപതിമാഷ്‌  ഉണ്ടാക്കിയിരിക്കണത്  .ചിഞ്ചുന് പുതിയ അറിവായിരുന്നു അത് ,പെട്ടെന്നാണ് ഓര്‍മവന്നത് "അമ്മ നിച്ച് ഹോര്‍ലിക്സ് വാങ്ങിചായോ ..." ഇങ്ങോട്ട് വരുമ്പോ വാങ്ങിക്കാം ചിഞ്ചു ....പിന്നെ ഒന്നും മിണ്ടിയില്ല പെരിങ്ങോടിന്റെ കാഴ്ചകള്‍ അസ്വോദിച്ചു കൊണ്ട് ചിഞ്ചു നടന്നു .തിരിച്ചു വരുമ്പോള്‍ ഹോര്‍ലിക്സ് കയ്യില്‍ മുറുക്കെ പിടിച്ചാണ് ചിഞ്ചു നടന്നിരുന്നത് സ്കൂളിന്റെ മുമ്പിലെത്തിയതും  അറിയാതെ കണ്ണ് ആനയിലേക്ക് പോയി ആന ചിഞ്ചുനെ തന്നെ നോക്കുകയാണ് "ചിഞ്ചു നാളെ  മുതല്‍ സ്കൂളില്‍ വരികയാണെല്ലേ..." തലയാട്ടി കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ  ചിഞ്ചു മറുപടി കൊടുത്തു .വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മഴ നിന്നിരുന്നില്ല മഞ്ഞകുടയും യുണിഫോര്മും ബാഗും ഒപ്പം അമ്മയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോകുകയാണ് ചിഞ്ചു ,സ്കൂള്‍ ഗൈറ്റില്‍ എത്തിയതും അമ്മയോട് ചിണുങ്ങി കൊണ്ട് ചിഞ്ചു ചോദിച്ചു "അമ്മാ ഞാന്‍  ആ ആനയെ തൊട്ടോട്ടെ ..",ആദ്യ ദിവസമല്ലേ അമ്മ കരയണ്ട എന്ന് വിചാരിച്ചാവണം ആനയുടെ അടുത്തേക്ക് അമ്മ ചിഞ്ചുനെ  കൊണ്ട് പോയി ,പേടിയോടെ ആണെങ്കിലും ആനയെ ചിഞ്ചു തൊട്ടു ,പറയാനറിയാത്ത സന്തോഷമായിരുന്നു ചിഞ്ചുവിനപ്പോള്‍.ഒന്നാം ക്ലാസ്സിലെ ഒന്നാമത്തെ ബെഞ്ചിന്‍മേല്‍ തന്നെ ചിഞ്ചു വിനു സ്ഥലം കിട്ടി .കുറെ കുട്ടികള്‍ പുറത്തു തോരാതെ പെയ്യുന്ന മഴ ,മഴയെക്കാള്‍ ഉറക്കത്തില്‍ കുട്ടികളുടെ കരച്ചിലും , പക്ഷെ ചിഞ്ചു ന് കരച്ചിലോന്നും വന്നില്ല "ചിഞ്ചു മോളെ ...അമ്മ പോട്ടെ ഉച്ചക്ക് വരാം "...ഇത് കേട്ടതും മറ്റു കുട്ടികളെക്കാള്‍ ഉച്ചത്തില്‍ ചിഞ്ചു കരയാന്‍ തുടങ്ങി .അത് കേട്ട് അമ്മ ചിഞ്ചുനെ വാരി പുണര്‍ന്നു അമ്മയുടെ ചൂട് തട്ടിയതാകണം ചിഞ്ചു ന്റെ സങ്കടം കുറച്ചൊന്നു മാറി .ഉച്ചവരെ എങ്ങിനെയോ ചിഞ്ചു പിടിച്ചിരുന്നു ,ഓരോ മിനിറ്റു കഴിയുമ്പോഴും അമ്മ പോയോ എന്ന് ഉറപ്പു വരുത്താനും ചിഞ്ചു മറന്നില്ല .ബെല്ല് ഉറക്കെ കേട്ടതും ബാഗു മെടുത്തു ഒറ്റ ഓട്ടം അമ്മയുടെ അടുത്തേക്ക് ,അടുത്തെത്തിയതും കവിളത്ത് ഒരുമ്മ,...".അമ്മാ ...ആ മാങ്ങ ഞാനെടുക്കട്ടെ" മഴ വെള്ളത്തില്‍ വീണു കിടക്കുന്ന മാങ്ങ ചൂണ്ടി കാണിച്ച് ചിഞ്ചു പറഞ്ഞു ,മാങ്ങ പൈപ്പ്പിന്‍ ചുവട്ടില്‍ കഴുകുമ്പോള്‍ ചിഞ്ചു വെറുതെ ഒളികണ്ണിട്ടു നോക്കി ആനയെ, കുസൃതിചിരി ...ചിഞ്ചു വിനു എന്തെന്നില്ലാത്ത സന്തോഷം ...ഒപ്പം ടീച്ചര്‍ പഠിപ്പിച്ചു തന്ന പാട്ടും ,പാടി മാങ്ങയും കഴിച്ചു ,അമ്മയുടെ കൈവിരലും താങ്ങി വീട്ടിലേക്കു .....വര്‍ഷങ്ങള്‍ കഴിഞ്ഞു  ഒന്നാം ക്ലാസ്സിനടുത്തുള്ള മാവ് കാലപ്പഴക്കത്താല്‍ കട പുഴകിവീണു അല്ല വെട്ടി മാറ്റി ,ജീവിതത്തിന്റെ  നിസ്സഹായതയും ആകുലതുകളും മാറി മറഞ്ഞു അതിനിടയില്‍ എന്തൊക്കെയോ ചിഞ്ചുവിനു നഷ്ടപെട്ടു .നഷ്ടപ്പെടലുകളെ അതി ജീവിക്കലാണല്ലോ ജീവിത യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ചിന്ച്ചുവിനെ വീണ്ടും പെരിങ്ങോടെത്തിച്ചു ,സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോള്‍ ആനയെ ഇപ്പൊഴും നോക്കും ചിഞ്ചു ,പക്ഷെ ആനയുടെ കണ്ണുകള്‍ക്ക്‌ പണ്ടത്തെ അത്ര തിളക്കമില്ല ,അതോ ചിഞ്ചു വിന്റെ കണ്ണുകള്‍ക്ക്‌ തിളക്ക മില്ലാത്തതോ .എല്ലാവരുടെയും ജീവിതം കണ്ടു കൊണ്ടിരിക്കുകയല്ലേ അവരോടൊപ്പം നീറുന്നതു കൊണ്ടായിരിക്കാം ...മുമ്പത്തേക്കാള്‍ ആന കറുത്തത് ..എത്രയാളുകള്‍ കണ്മുന്നിലൂടെ കടന്നുപോയി ...ചിരിച്ചും കരഞ്ഞും ........ചിരിയിലൂടെ മാത്രം ആശ്വസിപ്പിച്ചത്‌ കൊണ്ടായിരിക്കണം ഇപ്പോഴും ആന നിശ്ചലനായി നില്‍ക്കുന്നത് .ഇപ്പോഴും ചിഞ്ചു ജീവിക്കുന്നു "ആ ആനക്ക് ജീവനുണ്ടായിരുന്നെങ്കില്‍" .........ആന ചിന്തിക്കുന്നുണ്ടാവണം "എന്തിനെന്നെ നിശ്ചലനാക്കി ...ഒന്നും പറയാന്‍ കഴിയാതെ ...ഒന്നും ചെയ്യാനാകാതെ ......കണ്ണുകള്‍ നീറി നീറി, ഇരുട്ട് നിറഞ്ഞ്  ഒന്നും കാണാനാകാതെ ...ശബ്ദം മാത്രം കേട്ടുകൊണ്ട് ..എന്തിനീ ജീവിതം ...........

Thursday, June 02, 2011

വെറുപ്പിനുത്രക്കാഴമോ...

നിന്റെ മൊഴികള്‍ 
മഴുവായ് പതിക്കുമ്പോള്‍ 
കീറി മുറിയുന്നതെന്‍ 
 ശരീരമല്ല ഹൃദയമാണ് 
ആ മുറിവിനു ആഴമില്ലെങ്കിലും 
എനിക്കാഴം കൂടുതലാണ് 
നിന്റെ നിസംഗതയില്‍ 
അന്യനെ പോലെ ഞാന്‍  
തുഴയുകയാണ്  
വെറുപ്പിന്റെ കാരണം തേടി.... 
നിന്നടുത്തു  എത്തുമ്പോഴെല്ലാം  
പിന്നെയും പിന്നെയും......... 
"വെറുപ്പിനുത്രക്കാഴമോ"