Sunday, December 16, 2012

നെല്‍വയലുകളുടെ രോദനം...

 "രോദനം കേട്ടുഞാന്‍   
ഇടമുറിഞ്ഞ വരമ്പിലൂടെ-  
യൊലിക്കുന്ന ചോരയില്‍. 
തുടിക്കുന്ന ഹൃദയം എന്നോട്-
ചൊല്ലി പാവമൊരുനെല്‍വയല്‍ഞാന്‍
ഹേ മനുഷ്യാ  എന്തിനെന്‍ ഹൃദയം കീറിമുറിക്കുന്നു   
എന്തിനെന്‍ കൈകള്‍ വെട്ടിമാറ്റുന്നു  
നിന്റെ വിശപ്പിനു തണലായ്‌ നിന്നതല്ലേ
നിനക്ക് തണലായും നിന്നതല്ലേ 
 എന്റെ  വിരിമാറിലൂടെ കേറുന്ന ചക്രങ്ങള്‍
 ചതക്കുന്നു ഒരായിരം കഥകള്‍ പറയുന്നനെല്‍നാമ്പുകള്‍
 എന്റെ കരളില്‍ പതിക്കുന്ന നിന്റെ മുരളുന്ന
 ശബ്ദം തകര്‍ക്കുന്നതീ പണ്ട് പാടിയ 
 കൊയ്ത്തുപാട്ടുകള്‍         
                                                                 
 
 
 
 
 
 
 
 എന്തിനീ ക്രൂരത എന്തിനീ വഞ്ചന  
നിന്നെ വളര്‍ത്തിയ പോറ്റമ്മയല്ലേ ഞാന്‍ 
 NB : പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തില്‍ പതിനഞ്ചാംവാര്‍ഡിലെ നെല്‍വയലുകളില്‍ ഒന്ന് നികത്തിയ കാഴ്ചകളില്‍ പകര്‍ത്തിയത്
                                                       
                                                                       
                                                                       

Tuesday, October 16, 2012

മയില്‍‌പീലി തേടിയുള്ള യാത്ര

അമ്മു.........
"എന്താ മയില്‍പീലി"
അമ്മുന് ചിറകുകള്‍ കിട്ടിയാല്‍ എങ്ങോട്ടാ ആദ്യം പറക്കാ..
"ഞാന്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പറന്ന് ദൂരെയുള്ള നക്ഷത്രങ്ങളെ കുറെ നേരം നോക്കിയിരിക്കും എന്നിട്ട്  ഒരു കുഞ്ഞു നക്ഷത്രത്തെ തൊട്ട് തിരിച്ചു പോരും"
അമ്മു.........
"എന്താ മയില്‍പീലി"

ആ കുഞ്ഞു നക്ഷത്രത്തിനടുത്ത് എന്‍റെ അമ്മ നക്ഷത്രം ഉണ്ട് ട്ടോ .പോരുമ്പോ വിശേഷങ്ങള്‍ ചോദിച്ചറിയണം"
"ഉം.....ചോദിക്കാം" .
അമ്മു............
"എന്താ മയില്‍‌പീലി"
പ്രവാസത്തിന്‍റെ തീക്ഷണത കൊണ്ടല്ലേ പണ്ട് കിലുങ്ങിയ കൊലുസ്സിന്‍ ശബ്ദം
നിശബ്ദമായ് എന്നരികിലേക്ക് വീണ്ടും ഓടിയെത്തിയത് "
"എനിക്കറിയില്ല മയില്‍പീലി" 
അമ്മു  പോയോ ..?  ചുറ്റും  ഒരു കനത്തമൂളല്‍  കണ്ണുകള്‍ മെല്ലെ  തുറന്നപ്പോഴാണ്   മനസ്സിലായത്  ഞാന്‍ വിമാനത്തിനുള്ളിലാണ്  . വിമാനത്തിന്‍റെ  ചെറിയ ജനല്‍പാളിയിലൂടെ പുറത്തേക്ക് നോക്കി . രണ്ടു വര്‍ഷത്തെ പ്രവാസത്തിന്‍റെ ഇടവേളയില്‍ കിട്ടിയ അവധിയുടെ സന്തോഷത്തോടൊപ്പം  സായാഹ്നത്തിലെ സുന്ദരിയായ മേഘങ്ങളെ കണ്ടപ്പോള്‍  പ്രകടിപ്പിക്കാന്‍ പറ്റാത്ത മനസ്സിന്‍റെ വികാരം  മുഖത്തിന്‍റെ പേശികളിലേക്ക്  അരിച്ചു വരാന്‍ തുടങ്ങി . സൂര്യ രശ്മിയാല്‍ തിളങ്ങി നില്‍ക്കുന്ന മേഘങ്ങളെ നോക്കി  ഞാന്‍ ചിന്തിച്ചു . മാലാഖ കൂട്ടം പോലെയുള്ള ഈ മേഘങ്ങള്‍ക്കിടയിലേക്കാണല്ലോ അമ്മുവിന്  പറന്നുവരാന്‍ ഇഷ്ടം .ഒരു പക്ഷെ  ഈ  മേഘങ്ങള്‍ക്കിടയില്‍  നിന്ന്  അമ്മുവിനെ തിരിച്ചറിയാന്‍ കഴിയുമോ  . മനസ്സ് വീണ്ടും  മന്ത്രിച്ചു "കഴിയും"  അത് കൊണ്ടാണല്ലോ പണ്ട്  കിലുങ്ങിയ  കൊലുസ്സിന്‍  ശബ്ദം  നിശബ്ദമായ്  എന്നരികിലേക്ക്  ഓടിയെത്തിയത്  , അത് കൊണ്ടാണല്ലോ  ഈയാത്രയെ  "മയില്‍‌പീലി  തേടിയുള്ള യാത്ര " എന്ന്  വിളിക്കാന്‍  ഇഷ്ടപ്പെടുന്നത് . കണ്ണുകളില്‍  ക്ഷീണം പടരുന്നു  ജീവിതത്തിലാദ്യമായ്  ആകാശത്ത്  വെച്ച്  നോമ്പ്  തുറന്നത്  പ്രവാസത്തിന്‍റെ  തീക്ഷണതയായി  കണ്ടില്ല  കാരണം  മയില്‍‌പീലി  തേടിയുള്ള  യാത്രയാണിത് , നിറമുള്ളസ്വപ്നങ്ങള്‍  നെയ്തുകൂട്ടുന്ന  യാത്രയാണിത്‌ . ചിന്തിച്ചു കഴിഞ്ഞില്ലാ  കണ്ണുകള്‍  സ്വപ്നാടനത്തിലേക്ക് .   
 കാര്‍മേഘം പെയ്തൊഴിഞ്ഞപ്പോള്‍
ഒരു കടലോളം ദൂരെ മുല്ലപ്പൂ വിരിഞ്ഞു
പ്രതീക്ഷയുടെ പച്ചപ്പ്‌ പടര്‍ന്ന ഇലകളില്‍
സ്വാന്തനത്തിന്‍റെ സുഗന്ധമുള്ള ഒരു കുഞ്ഞുമുല്ലപ്പൂ ..
സ്നേഹത്തിന്‍റെ മണമുള്ള ഒരു കുഞ്ഞു മുല്ലപ്പൂ .
ഇടവേളകളില്‍ പെയ്യുന്ന മഴയില്‍
ഇതളുകള്‍ അടര്‍ന്നില്ലെങ്കില്‍
ഈ കടല്‍ കടന്നു വരുന്ന പുലരിയില്‍ .എന്‍റെ ഹൃദയം നിന്നോട് മന്ത്രിക്കും
"ഈ മുല്ലപ്പൂ എന്‍റെ കവിതയ്ക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "
ഈ മുല്ലപ്പൂ എനിക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് ". 


  
പ്രഭാത കിരണങ്ങള്‍ മെല്ലെയെന്നെ വിളിച്ചുണര്‍ത്തി .ജനലഴി പിടിച്ച് മെല്ലെ പ്രകൃതിയെ നോക്കി
എന്തു സുന്ദരിയാണവള്‍ മഴമേഘങ്ങള്‍ പിണങ്ങിയിരിക്കുമ്പോള്‍
പ്രകൃതിയെ പ്രണയിക്കാന്‍ തോന്നും "എന്തിനീപിണക്കം" ഞാന്‍ ചോദിച്ചു തീര്‍ന്നില്ലാ അപ്പോഴേക്കും   ഇലകളെ തലോടി കൊണ്ട് മഴതുള്ളികള്‍ എന്നോട് പുഞ്ചിരിച്ചു, മഴവില്ല് വര്‍ണ്ണങ്ങള്‍ വിടര്‍ത്തി, മയിലുകള്‍ പീലിനിവര്‍ത്തി നൃത്തംവെച്ചു .ഇന്ന് തന്നെ പോകണം മൈലാഞ്ചി  കാട്ടിലേക്ക് .അവിടെയാണ്   എന്തോ പറയുവാന്‍ കണ്ണുകള്‍ തുറന്ന നിമിഷം ദൂരേക്ക് പറന്നുപോയ വാനമ്പാടിക്ക് സമ്മാനിച്ച മയില്‍പീലിയുള്ളത് .ഒരിക്കല്‍ അമ്മു ചോദിച്ചു "  ഒരാളോട് ഒരിക്കല്‍ മാത്രം തോന്നുന്നതല്ലേ പ്രണയം പിന്നെയുള്ളതെല്ലാം ആ പ്രണയം മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നതല്ലേ " നിറങ്ങള്‍  മാഞ്ഞുപോയ ഒരു കുഞ്ഞു മയില്‍പീലി കയ്യിലെടുത്ത് ഞാന്‍ പറഞ്ഞു  ശെരിയായിരിക്കാം  എങ്കിലും  ഞാന്‍ ഇപ്പോള്‍ ഇഷ്ട്ടപ്പെടുന്നത്  ആ ഓര്‍മ്മകളെ മാത്രമാണ് . ഉണങ്ങിയ മൈലാഞ്ചി ക്കിടയിലൂടെ കുന്നിന്‍ മുകളിലേക്ക് കേറുമ്പോള്‍ എനിക്കറിയാമായിരുന്നു മഴതുള്ളികള്‍ ശരീരത്തെയും മനസ്സിനെയും നനക്കുമെന്ന്  അന്നുമുണ്ടായിരുന്നല്ലോ മഴത്തുള്ളികള്‍ . പച്ചമഴത്തുള്ളികളണോ പെയ്തിറങ്ങിയത്‌ എന്ന് സംശയത്തക്ക രീതിയില്‍ ആയിരുന്നു പച്ചപുല്ലുകള്‍ ഈറനണിഞ്ഞു നിന്നിരുന്നത് .എന്‍റെ കണ്ണുകള്‍ തിരയുകയാണ് കൊഴിഞ്ഞുപോയ  ഒരു മയില്‍പീലിക്കു വേണ്ടി .കാണുന്നില്ല ,പ്രതീക്ഷ കള്‍ക്ക് മങ്ങലേല്‍ക്കുന്നുവോ  "ഇല്ല ഞാന്‍ തളരില്ല  തളരാന്‍ എനിക്കാവില്ല" .ഒരു നിമിഷം കരിവളകള്‍ നിശബ്ദ മായോ ,കരിമഷിയെഴുതിയ കണ്ണുകള്‍ നിറഞ്ഞോ  , കണ്ണുകളില്‍ പ്രകാശം,കാറ്റ് മുടിയിഴകളെ തലോടി,അങ്ങ് ദൂരെ അമ്മ നക്ഷത്രം പുഞ്ചിരിച്ചു    മഴ നനഞ്ഞ പുല്ലുകള്‍ക്കിടയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞു മയില്‍പീലി .അത്  കൈകള്‍ കൊണ്ട് നെഞ്ചോടു ചേര്‍ത്ത് പിടിച്ച് താഴോട്ടിറങ്ങുമ്പോള്‍ ഒന്നേ ചിന്തിച്ചുള്ളൂ  അമ്മുവിന്‍റെ കൈകളില്‍ ഈ മയില്‍‌പീലി എത്തുമ്പോഴേക്കും  ആ കരിവള കിലുക്കം നിശബ്ധമാകരുതെ എന്ന് . 
                                                                           രാത്രിയുടെ  സൗന്ദര്യം എന്നില്‍ ലയിച്ചു തുടങ്ങി  ആ കുഞ്ഞു മയില്‍പീലി ഡയറിത്താളിനുള്ളില്‍ ഉറങ്ങുകയാണ് .ജനലഴികളില്‍ പിടിച്ച്  രാത്രിയെന്ന കറുത്ത സുന്ദരിയെ നോക്കി ഞാന്‍ പതിയെ പറഞ്ഞു."ചീവീടിന്‍റെ സംഗീതത്തില്‍ നീ നൃത്തമാടുമ്പോള്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കൊപ്പം നീ പുഞ്ചിരിക്കുമ്പോള്‍,വാഴയിലകള്‍ കൊണ്ട് നീ മുഖം മറക്കുമ്പോള്‍,അടക്കാത്ത മിഴികളാല്‍ നിന്നെ നോക്കിയിരിക്കുമ്പോള്‍ എന്തു ഭംഗിയാണെന്നോ നിന്നെ കാണാന്‍. നിന്നെ പ്രണയിച്ചു കൊണ്ട് വീണ്ടും അക്ഷരങ്ങള്‍ കുറിച്ച് തുടങ്ങട്ടെ . പ്രവാസത്തിന്‍റെ തീക്ഷണയില്ലാതെ.വേര്‍പാടിന്‍റെ വേദനയില്ലാതെ. മയില്‍‌പീലി തേടിയുള്ള യാത്ര" ഞാന്‍ തുടങ്ങുന്നു.ആകാശം കാണാതെ എടുത്തുവെച്ച ഈ മയില്‍പീലിയില്‍  അക്ഷരങ്ങള്‍ കുറിക്കുകയാണ് നിന്നെ സാക്ഷിയാക്കി .പ്രാര്‍ത്ഥിക്കുക 
ഇന്ന് ഒക്ടോബര്‍ 16 
  പണ്ട് കാതുകളില്‍ പതിഞ്ഞ പാദസ്വരത്തിന്‍ ശബ്ദം
നിശബ്ധമായ്‌ അരികില്‍ എത്തുമെന്ന് അറിഞ്ഞിരുന്നില്ല.
പണ്ട് അടര്‍ന്നു വീണ പൂമരത്തിന്‍ ഇതളുകള്‍
സൂക്ഷിച്ച് സമ്മാനമായ്‌ തരുമെന്നും അറിഞ്ഞിരുന്നില്ല.
മഴവില്‍ ,വര്‍ണ്ണങ്ങളാല്‍ തെളിയുമ്പോള്‍....
പുഞ്ചിരിയാല്‍ നീ തന്ന ഡയറികുറിപ്പിലെ
ഈ മയില്‍പീലിയുണ്ടല്ലോ...
മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല
.                                                   

Saturday, June 30, 2012

പ്രതീക്ഷയുടെ മഴവില്ല്

"എന്‍റെ ഗ്രാമം " ഓരോ പ്രവാസിയുടെയും ഹൃദയങ്ങളില്‍ അലയടിക്കുന്ന ഒരേ ഒരു ശബ്ദം , ജീവിതത്തിന്‍റെ  തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന പ്രവാസിക്ക് തന്‍റെ ചുടു നിശ്വാസത്തോടൊപ്പം പങ്കുവെക്കാന്‍  ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ ,ആ ഓര്‍മ്മകളുടെ നിര്‍വൃതിയില്‍ അലിഞ്ഞ് ഒരിക്കല്‍ ആ ഗ്രാമത്തിന്‍റെ മണ്ണില്‍ ചവിട്ടാം എന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട്‌ മുന്നോട്ടു പോകുന്ന പ്രവാസിക്ക് നിദ്രയുടെ ആഴങ്ങളിലേക്ക് പോകാന്‍ കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍  ഒരു മഴവില്ലുപോലെ തെളിയുന്നു ഗ്രാമത്തിന്‍റെ ചിത്രം .ആ പ്രതീക്ഷയുടെ മഴവില്ല് തന്നെയാണ് അവരുടെ മാനസിക ശക്തിയും . 
എന്‍റെ ഗ്രാമത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയണോ  ഈ കുഞ്ഞു മയില്‍പീലിയിലെ  അക്ഷരങ്ങള്‍ കാണിച്ചു തരും എന്‍റെ ഗ്രാമത്തെ . ഈ അക്ഷരങ്ങള്‍ തുറന്നു കാണിക്കും ഗ്രാമത്തിന്‍റെ സ്പന്ദനം .  
                                           പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത്  പെരിങ്ങോട് എന്ന ഗ്രാമത്തിലാണ് 
ജനിച്ചതും വളര്‍ന്നതും. പച്ചപരവതാനി വിരിച്ച നെല്‍വയലുകളും ,ആകാശംമുട്ടി നില്‍ക്കുന്ന കുന്നുകളും ,പാട്ടിന്‍റെ ഈണത്താല്‍ ഒഴുകുന്ന തോടുകളും ,കണ്ണെത്താദൂരത്ത്‌  ചുവന്ന പൊട്ടിന്‍റെ സൗന്ദര്യം കാണിച്ചുതരുന്ന ഉയരമുള്ള പാറക്കൂട്ടങ്ങളും, തിങ്ങിനിറഞ്ഞ തെങ്ങുകളും കൊണ്ട്   മനോഹരമായ ഒരു ഗ്രാമം .ആദ്യം എന്‍റെ  വിദ്യാലയത്തെ കുറിച്ച് പറയാം ,പെരിങ്ങോട് സ്കൂള്‍ എന്റെ വീടിന്റെ അടുത്ത് തന്നെയാണ് അത് കൊണ്ട്  ഒരു ഹൃദയബന്ധം  സ്കൂളിനോട് എനിക്കുണ്ട് . ഞാന്‍ ആദ്യാക്ഷരം പഠിച്ച സ്കൂള്‍ , അറിവിന്‍റെ മാലാഖമാര്‍ അക്ഷരങ്ങള്‍ പകര്‍ന്നു തന്ന സ്കൂള്‍ ,  അറിവിന്‍റെമുത്തശ്ശിയുടെ  നൂറാംവാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുന്നു ഇപ്പോള്‍ .നൂറിന്‍റെ  നിറവില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിദ്യാലയത്തിന്  ഒരായിരം ആശംസകള്‍ നേരുന്നു .ഈ   സ്കൂള്‍ മുറ്റത്ത്‌ എന്‍റെ കാല്പാടുകള്‍ ഇപ്പോഴും ഉണ്ടാകുമോ. എന്‍റെകയ്യില്‍നിന്ന് ഉതിര്‍ന്നുവീണ ആ പെന്‍സില്‍ ഇപ്പോഴുമവിടെ  കിടക്കുന്നുണ്ടാകുമോ ,കൈ വിരലുകളില്‍ കറക്കിയിരുന്ന ചക്രമിഠായിയും കടലാസ്സ്‌ പമ്പരവും വായിലിട്ട് എപ്പോഴും നുണയുന്ന ഓറഞ്ചു മിഠായിയും ഈണത്തില്‍ ചൊല്ലിതന്നിരുന്ന കവിതകളും  
ഇപ്പോഴും ഉണ്ടാകുമോ .ജൂണ്‍മഴയത്ത് നനഞ്ഞ തലയുമായ് വരാന്തയില്‍ കയറിയപ്പോള്‍ ടവ്വല്‍ തന്ന കൂട്ടുകാരി ഇപ്പോഴും ഉണ്ടാകുമോ .ഒരിക്കല്‍ കൂടി ആ ബാല്യകാലത്തിലേക്കു പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  
                                       ഈ കാണുന്ന ചുവന്ന മണ്ണുകള്‍ക്കുമുണ്ട്‌ ഒരുപാട് പറയാന്‍ ,ഈ ചുവന്ന മണ്ണിനോട് ചോദിച്ചാലറിയാം ഞാന്‍ ആരാണെന്ന് .പ്രതീക്ഷകള്‍ മാറോടണച്ചു  കൊണ്ട് നടന്നു നീങ്ങിയ ചുവന്നമണ്ണ്. നഷ്ടപ്പെടലുകള്‍ തളര്‍ത്തുമ്പോഴെല്ലാം എല്ലാം ശെരിയാകുമെന്ന് പറഞ്ഞ് ആശ്വ സിപ്പിച്ച ചുവന്ന മണ്ണ് . സങ്കടങ്ങളുടെ തീവ്രതയില്‍  കണ്ണുനീരിന്‍റെ ഉപ്പുരസം അലിഞ്ഞ ചുവന്ന മണ്ണ് .സൗഹൃദത്തിന്‍റെ ഊഷ്മളതയില്‍ തോളോട് തോള്‍ ചേര്‍ന്ന് നടന്നു നീങ്ങിയ ചുവന്ന മണ്ണ് .സ്കൂളിന്‍റെ ചുമരുകളോട് ഇപ്പോഴും ചോദിച്ചാല്‍ അറിയാം മനസ്സിലെ സങ്കടങ്ങള്‍ അകറ്റാന്‍ ഉറക്കെ പാടിയ വരികള്‍ ഈ ചുവന്ന മണ്ണിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ഒരു പക്ഷെ എന്‍റെ ജീവനേക്കാള്‍ . 
                                            ഈ പാലത്തെ കുറിച്ചും ഞാന്‍ പറഞ്ഞോട്ടെ ഇടതൂര്‍ന്ന കഴുങ്ങിന്‍ തോട്ടത്തിനിടയിലൂടെ ഈ പാലം കാണാന്‍ എന്ത് ഭംഗിയാണെന്നോ ഈ പാലത്തിനടിയിലൂടെ ഉറക്കെ ശബ്ദമുണ്ടാക്കി  ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക്‌ വന്നു വീഴുന്നത് ,മീന്‍ കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത്, കൈതമുള്ളിന്‍റെ അപ്പുറത്ത് അലക്കുന്നതിന്‍റെ ഒച്ചകള്‍, പാടത്തെ വണ്ടുകള്‍ ഇടക്ക് വന്നിറങ്ങുന്നകൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോകാണാതിരിക്കാന്‍  വേണ്ടി നീലമേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം ,ഞണ്ടുകളുടെ കുസൃതികള്‍ഇതെല്ലാംമനോഹരമാക്കുന്നു എന്‍റെ ഗ്രാമത്തെ . ഈ പാലത്തെ കുറിച്ച് ബഹറിനിലെ റേഡിയോ വോയിസ്‌ല്‍ അവതരിപ്പിച്ച ഓര്‍മ്മകുറിപ്പ് കേള്‍ക്കണോ ഇവിടെ ഉണ്ട് ട്ടോ
                                                       നാട് വാഴികളുടെ പ്രതാപം വിളിച്ചോതുന്ന പൂമുള്ളി മന ,ആപഴയ പ്രതാപത്തോടെ തന്നെ ജ്വലിച്ച് നില്‍ക്കുന്നു .അറിവിന്‍റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ആറാം തമ്പുരാന്‍ തിരികൊളുത്തിയ ആയുര്‍വേദ ചികിത്സ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാലയം ആയി മാറിയത് ഞങള്‍ പെരിങ്ങോടെന്‍മാര്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ് കൂടാതെ ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും ഗ്രാമത്തിന്‍റെ ആത്മീയഭാവത്തെ മികവുള്ള താക്കുന്നു .മതസൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതില്‍ എല്ലാവരും വഹിക്കുന്ന പങ്ക് സന്തോഷം  
തരുന്നതാണ് .കൂടാതെ താളങ്ങളുടെ ഗ്രാമമാണ് പെരിങ്ങോട് പഞ്ചവാദ്യത്തിന് പേരുകേട്ട ഗ്രാമം .കലകളെ സ്നേഹിക്കുന്ന,കലകളെ വളര്‍ത്തുന്ന നിരവധി ചെറുപ്പക്കാര്‍ ഓടി നടക്കുന്നത് പെരിങ്ങോടെന്ന കുഞ്ഞു ഗ്രാമത്തിന്‍റെ സവിശേഷതയാണ് .കലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെയുണ്ട്‌ നാടകവും ,ഷോര്‍ട്ട് ഫിലീമുകളും ,ക്ലബ്‌ പ്രവര്‍ത്തനവും കൊണ്ട് എപ്പോഴും ഉത്സവാന്തരീക്ഷമാണ് എന്‍റെ ഗ്രാമത്തില്‍ .ചിത്രകലയില്‍ നൈപുണ്യം നേടിയവര്‍,കഥകളിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ അങ്ങിനെ ഒത്തിരി കലാകാരന്മാര്‍ ഉണ്ട് ഞങളുടെ ഗ്രാമത്തില്‍ . ഇനിയും ഒരുപാട്  എഴുതാന്‍ ഉണ്ട് എങ്കിലും കൂടുതല്‍ എഴുതി ബോറടിപ്പിക്കുന്നില്ല :). ഒരു പക്ഷെ ഈ അക്ഷരങ്ങള്‍ മതിയാകില്ല .
                                                നോക്കൂ ഈ ആനയെ കണ്ടില്ലേ നിശ്ചലനായി നില്‍ക്കുന്ന ഈ ആനയെ കണ്ടാല്‍ തോന്നും ഇത് ജീവനുള്ള ആനയാണ് എന്ന് .ഈ ആനയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ഇവിടെ ഉണ്ട് കേട്ടോ. ചെറുപ്പത്തില്‍ ഉമ്മയോടൊപ്പം സ്കൂളിന് മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു "അയ്നു ജീവനുണ്ടോ ഉമ്മാ"അപ്പൊ ഉമ്മ പറയുന്നത് കേള്‍ക്കാം "അതിനു ജീവനുണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വന്തം ആനയാ അത് " അതെ പെരിങ്ങോട്ടുകാരുടെ സ്വന്തം ആന,പെരിങ്ങോടെന്‍മാരുടെ സന്തോഷവും സങ്കടവും എല്ലാം കണ്ട് നിശ്ചലനായ്‌ തലയെടുപ്പോട് കൂടി നില്‍ക്കുന്ന പെരിങ്ങോട്ടുകാരുടെ സ്വന്തം ആന .നിങ്ങള്‍ക്കും തോന്നുന്നുണ്ടോ എന്‍റെ ഗ്രാമം കാണാന്‍ സ്വാഗതം കേട്ടോ എന്‍റെ ഗ്രാമത്തിലേക്ക് . 
                                               പ്രവാസത്തിന്‍റെ മാസ്മരികതയില്‍ ദിവസങ്ങള്‍ ഓരോന്നായി അടര്‍ന്നു വീഴുമ്പോഴും പ്രതീക്ഷയുടെ പൊന്‍വെളിച്ചം മെല്ലെ തെളിയുകയായിരുന്നു. ജനിച്ചമണ്ണിന്‍റെ സുഗന്ധത്തില്‍ നിര്‍വൃതി അണയാന്‍ മനസ്സ് തുടിച്ചു കൊണ്ടിരുന്നു. സ്വപ്നങ്ങളില്‍ ഹരിതകം പുഞ്ചിരി തൂകി നിന്നു,ഒരു കാമുകിയെ പോലെ ആ പുലരിയെ പ്രണയിച്ചു കൊണ്ടിരുന്നു ,ഇപ്പോള്‍ ആ പുലരി അടുത്തെത്താറായിട്ടും ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് എന്നോട് പരിഭവം കാണിക്കുന്നു ,എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ആ പുലരിക്കുവേണ്ടി .ഒരു ദേശാടനപക്ഷിയെ പ്പോലെ പറന്നുപറന്ന് ദൂരെയുള്ള എന്‍റെയാ  ഗ്രാമത്തില്‍ എത്താന്‍ .

Wednesday, May 02, 2012

ഞാന്‍ തളരില്ല തളരാന്‍ എനിക്കാവില്ല


  ഞാന്‍.തളരില്ല  തളരാന്‍ എനിക്കാവില്ല  
   കേട്ടില്ലേ  ഈ മയില്‍‌പീലിയിലെ  അക്ഷരങ്ങള്‍ എന്നോട് പറയുന്നത്  
   "നിന്‍റെ ഹൃദയം ഇവിടെ കുറിക്കുക  
   തീവ്ര ചിന്തകള്‍ ഹൃദയത്തെ നോവിക്കുന്നുവെങ്കില്‍ 
   ആ ചിന്തകളെ ഇവിടെ പകര്‍ത്തുക 
   പ്രവാസത്തിന്റെ രാക്ഷസന്മാര്‍ നൃത്തമാടുന്നുവെങ്കില്‍  
   ആ മുദ്രകളെ അക്ഷരങ്ങളാക്കുക  
   കാലം കറുത്ത മുഖങ്ങള്‍ അണിഞ്ഞ് നിന്നെ വിഡ്ഢിയാക്കുന്നുവെങ്കില്‍  
   ആ കറുത്ത മുഖങ്ങളെ അക്ഷരങ്ങളുടെ വെളിച്ചം കൊണ്ട് നേരിടുക" 
   ഏയ്‌ മയില്‍‌പീലി നിന്നോടുള്ള എന്റെ പ്രണയം തീവ്രമാകുന്നു  
   എന്നിലെ അലയടികള്‍  നിന്നിലെ വര്‍ണ്ണങ്ങളാണ് ... 
   അക്ഷര വര്‍ണ്ണങ്ങളാല്‍ നീ പീലി വിടര്‍ത്തുമ്പോള്‍  
   പെയ്തോഴിയുന്നത് എന്റെ മനസ്സിലെ കാര്‍മേഘങ്ങളാണ്... 
    ഈ   മയില്‍‌പീലി തന്ന് ദൂരേക്ക് പറന്നു പോയ വാനമ്പാടി.. 
   നിനക്ക് തരാനായ് എന്റെ കയ്യില്‍ ഒന്നുമില്ല എങ്കിലും  
  ആത്മാര്‍ത്ഥതയുടെ പൂന്തോട്ടത്തിലെ ഈ അക്ഷര വസന്തത്തെ സാക്ഷി നിര്‍ത്തി .  
   ഞാന്‍ കുറിക്കട്ടെ     നന്ദി ഒരു പാട് നന്ദി

Monday, March 19, 2012

സ്വപ്‌നാക്ഷരങ്ങള്‍

                                                                    പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍   ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍  കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍  കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു. 
                                                         ആകാശപന്തലില്‍  നിലാവ് പുഞ്ചിരി പൊഴിച്ചു,ആ പുഞ്ചിരിയുടെ പ്രകാശത്താല്‍ മുഖരിതമായ പ്രകൃതി ,നിശാഗന്ധി മനോഹരമായിപുഞ്ചിരിച്ചുതുടങ്ങി .  സ്വപ്‌നാക്ഷരങ്ങളുടെ ചിറകിലേറി മാലാഖമാര്‍ പറന്നു വന്നു .ഇപ്പൊള്‍  രണ്ടു പേരും അരയന്നങ്ങള്‍ നീന്തി കളിക്കുന്ന ഒരു തടാകത്തിന്റെ കരയില്‍ ആണ് പ്രണയത്തിന്റെ നിശബ്ദമായ നിമിഷത്തില്‍ നീര്‍ച്ചോലകളുടെ ശബ്ദ മാധുര്യത്തെക്കാള്‍ മനോഹരമായി അവള്‍ മൊഴിഞ്ഞു.
"ഇനിയും നിന്റെ കവിതകള്‍ പുനര്‍ജ്ജനിച്ചില്ലെങ്കില്‍  പ്രണയാര്‍ദ്രമായ അക്ഷരങ്ങളില്‍  സ്വപ്‌നങ്ങള്‍ സൃഷിടിച്ചില്ലെങ്കില്‍ ഞാന്‍ അറിയുന്നു  ഇഷ്ടത്തിന്റെ ഒഴുക്ക് എത്രമാത്രം കുറയുന്നു എന്ന് " 
അവളുടെ പിണങ്ങിയ അരയന്ന നേത്രത്തിലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയാല്‍ അവനും മൊഴിഞ്ഞു .
 കവിതകളിലെ ഓരോ അക്ഷരങ്ങളും നിന്റെ ശ്വാസത്തില്‍ ഉതിര്‍ന്നു വീണ സ്നേഹത്തിന്റെ മുത്തു കളാണ് , കവിതകളിലെ കാല്പനികാഭാവം  മുഖങ്ങളില്‍ വിടര്‍ന്ന പ്രണയത്തിന്റെ ചേഷ്ടകള്‍ മാത്രമാണ് .എങ്കിലും എന്റെ മനസ്സില്‍ അലയടിക്കുന്ന തിരമാലകള്‍ അക്ഷരങ്ങള്‍ക്ക് ജന്മം കൊടുക്കാറുണ്ട് പക്ഷെ ഇന്ന് നിര്‍വികാരതയുടെയും ഏകാന്തതയുടെയും മുള്‍വേലികള്‍ അക്ഷരങ്ങളെ ചുറ്റി വരിഞ്ഞിരിക്കുന്നു .ആ മുള്‍ വേലികള്‍ തകര്‍ക്കാന്‍ എനിക്കാകുന്നില്ല .അക്ഷരങ്ങള്‍  നഷ്ടപ്പെടുന്നുവോ അക്ഷരങ്ങളെ സ്നേഹിക്കാനുള്ള മനസ്സ് നഷ്ടപ്പെടുന്നുവോ . തീവ്രവികാരങ്ങളുടെ കാര്‍മേഘം അക്ഷരമഴയായ് പെയ്തുതീരാത്തതെന്തേ .അറിയില്ല എനിക്കൊന്നും അറിയില്ല ,ഒന്നറിയാം അക്ഷരങ്ങള്‍  നഷ്ടപ്പെട്ടാല്‍ വികാരങ്ങളുടെ അഗാധതയില്‍ ഇരുന്നു കൊണ്ട് എനിക്ക് നിലവിളിക്കേണ്ടിവരും നിന്റെ കൈകളില്‍ വീഴുന്ന കണ്ണ് നീരാണ് സത്യം .
ആ നിലവിളി,സ്വപ്‌നങ്ങളെ നീര്‍കുമിളകളെ പോലെ  ശൂന്യതയിലേക്ക് കൊണ്ട് പോയി .കെട്ടുപോയ  മെഴുകുതിരിയുടെ പ്രകാശം വീണ്ടും തെളിഞ്ഞു  ,അവസാന വെള്ള കടലാസ്സില്‍ ,കണ്ട സ്വപ്‌നങ്ങള്‍ അക്ഷര ങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ സ്വപ്‌നാക്ഷരങ്ങള്‍ പിറക്കുകയായിരുന്നു.



                                                      




Friday, January 20, 2012

ജനുവരിയിലെ ഡയറികുറിപ്പ്

ഓര്‍മ്മകളെ സ്നേഹിക്കുന്ന , ഓര്‍മ്മകള്‍ മാത്രം സ്വൊന്തമായുള്ള  ,അവന്റെ ഓര്‍മ്മകുറിപ്പുകളുടെ താളുകള്‍ മറിക്കുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ,ഓരോ വരികളിലുംനഷ്ടത്തിന്റെ തീവ്രതയുടെ ആഴം അത്രക്കുണ്ടായിരുന്നു .  എപ്പോഴും വിഷാദത്തിന്റെ നിഴലുകള്‍ നിറഞ്ഞ,ആ കണ്ണുകളില്‍ നോക്കി ഞാന്‍ ചോദിച്ചു  "ആ മനസ്സ് ഞാനും ഒന്ന് വായിച്ചോട്ടെ " മൌനം വാചാലമായെങ്കിലും ,ഒരു ചെറു പുഞ്ചിരി തന്ന് ഈ പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള  യാത്രക്ക് പ്രവാസത്തിന്റെ വാതിലും തുറന്ന് അവന്‍ യാത്രക്കൊരുങ്ങി . ആ ഡയറി താളുകള്‍ എന്റെ ചുടു നിശ്യാസത്താല്‍ മറിഞ്ഞു കൊണ്ടിരുന്നു
ഇന്ന് ജനുവരി 1
"തളിര്‍ത്തു നില്‍ക്കുന്ന ഇലകളും
ഭൂമിയോട് കിന്നാരം പറയുന്ന നക്ഷത്രങ്ങളും .
മനോഹരമായ പുഞ്ചിരിയുമായി പൂത്തുനില്‍ക്കുന്ന നിശാഗന്ധിയും
സാക്ഷി നില്‍ക്കുന്ന ഈ രാത്രിയില്‍.........
 ആ മാലാഖ വീണ്ടും ..പറന്നുവന്നു
വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തുകള്‍ കൊഴിച്ചു
സങ്കടപെടുത്തില്ല ഞാന്‍ .
നോവിക്കില്ല ഞാന്‍ .
സ്വൊയം മറന്നു പറക്കില്ല ഞാന്‍
വിടരുന്ന പുതുവര്‍ഷത്തെ സാക്ഷിയാക്കി പറയുന്നു ...
"സ്നേഹത്തില്‍ വിരിഞ്ഞ ഈ പൂവ് സ്വീകരിച്ചാലും" 

ഇന്ന് ജനുവരി 2
പ്രവാസത്തിന്റെ മുള്‍വേലികള്‍ എന്റെ ഹൃദയത്തെ നോവിക്കുന്നു ..സിരകളില്‍ പടരുന്ന തണുപ്പ് എന്റെ പുതപ്പിനോടുള്ള എന്റെ പ്രണയത്തെ തീവ്രമാക്കുന്നു .. 
ഇന്ന് ജനുവരി 3  
പുഞ്ചിരി വെളിച്ചമാണ്
ഹൃദയത്തിനുള്ളിലെ
ഇരുട്ടില്‍ ഒരു നേരിയ വെളിച്ചം.
മൊഴികള്‍ സംഗീതമാണ്ഹൃദയത്തിനുള്ളിലെ
ആരവങ്ങള്‍ക്കു ആശ്വാസം.
ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകള്‍ കൊണ്ട്
കെട്ടിപ്പടുത്ത പുഞ്ചിരി ചീട്ടു കൊട്ടാരങ്ങള്‍
പോലെ തകര്‍ന്നു വീഴും .
നന്മയുടെ ഇലകളില്‍ വിരിഞ്ഞ
പുഞ്ചിരിക്ക് ഭംഗി കൂടും
മൊഴികള്‍ സുഗന്ധം പടര്‍ത്തും
 

ഇന്ന് ജനുവരി 4 
സ്നേഹം അമൃതാണ്
ആത്മാര്‍ത്ഥമായ വാക്കുകളാലും ,പ്രവൃത്തികളാലും കടഞ്ഞെടുത്ത അമൃത്.
മനസ്സെന്ന കുടത്തില്‍ അമൃതെന്ന സ്നേഹം നിറഞ്ഞു തുളുമ്പട്ടെ.
കപടമായ വാക്കുകള്‍ സ്നേഹത്തിന്റെ അമൃതില്‍ ഒരിക്കലും ചേര്‍ക്കാതിരിക്കുക .
കാലത്തിന്റെ കറുത്ത കൈക
ള്‍, മുഖംമൂടിയണിഞ്ഞ് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുവെങ്കിലും
ആത്മാര്‍ത്ഥമായി തന്നെ നമുക്ക് സ്നേഹിക്കാം. സ്നേഹിക്കുമ്പോള്‍ പ്രതീക്ഷിക്കരുത്..
കാരണം നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് നമ്മുടെ സ്നേഹം.
ഒരിക്കലും കാലം നമ്മളോട് ചോദിക്കാതിരിക്കട്ടെ ..........
നിന്‍റെ മനസ്സെന്ന നിറകുടത്തില്‍ അമൃതെന്ന സ്നേഹമല്ല ...വഞ്ചനയുടെ വിഷമായിരുന്നു എന്ന്"
 

ഇന്ന് ജനുവരി 5
ദൂരെക്ക് നീണ്ടു കിടക്കുന്ന ആകാശപന്തലിലേക്ക്
കണ്‍ചിമ വെട്ടാതെ ഞാന്‍  നോക്കിയിരുന്നു
രാത്രിയുടെ പേടിപ്പെടുത്തുന്ന നിശബ്ദത ഉണ്ടെങ്കിലും
എന്നും എന്നെ  കാണാന്‍ വരുമായിരുന്ന ആ അമ്മനക്ഷത്രം
ഇന്നും. എന്നെ  മാത്രം കാണാന്‍ വന്നു  എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അമ്മ നക്ഷത്രം
 എന്നോട് പറഞ്ഞു
"മോനെ .....നീ എന്തിനാ എന്നും എന്നെ നോക്കിയിരിക്കുന്നെ"
  ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു
ഞാന്‍ സ്നേഹിച്ചു കൊതിതീരുമ്പോഴേക്കും എന്നെ വിട്ടു പോയതെന്തിനാ
എനിക്കുറങ്ങാന്‍ താരാട്ട് പാടി തരാം എന്ന് നുണ പറഞ്ഞത് എന്തിനാ
ആ കഥ മുഴുവനായ്‌ പറയാതെ ഞാന്‍ ഉണര്‍ന്നപ്പോഴേക്കും
ദൂരേക്ക് പോയില്ലേ"
എങ്കിലും എനിക്ക് പിണക്കമൊന്നും ഇല്ല
എനിക്ക് അമ്മനക്ഷത്രത്തോട് പിണങ്ങാന്‍ പറ്റില്ല"
  എന്റെ കണ്ണുനീര്‍ ആ വാക്കുകള്‍ക്കൊപ്പം
ഇരുളിലേക്ക് ലയിച്ചു .....
ഒന്നും പറയാനാവാതെ അമ്മ നക്ഷത്രവും
കാര്‍മേഘങ്ങള്‍ക്കിടയിലേക്ക് മെല്ലെ നീങ്ങി
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി എന്നോട്  വിടപറഞ്ഞു തുടങ്ങുന്നു.  
ഇന്ന് ജനുവരി 6     
പവിഴ ദ്വീപില്‍ പവിഴം തേടിയുള്ള യാത്രക്കിടയില്‍ 
എവിടെയോ വെച്ചാണ് ആ അമ്മയെ ഞാന്‍ കാണുന്നത് 
വിധിയുടെ വേരുകളാല്‍ ചുറ്റി വരിഞ്ഞപ്പോള്‍ നഷ്ട്ടപ്പെട്ട തന്റെ 
മകനെ ഓര്‍ത്ത് തളര്‍ന്നില്ലെങ്കിലും വാത്സല്യത്തോടെ തലോടാന്‍ കൊതിച്ച 
ആ കൈ വിരലുകളില്‍ കവിതകള്‍ പിറക്കുകയായിരുന്നു,
 ആ കവിതകള്‍  മകനുള്ള താരാട്ട് പാട്ടായ് മാറി 
അക്ഷരങ്ങളുടെ ആഴം മകനോടുള്ള സ്നേഹത്തിന്റെ തീവ്രതയെ തുറന്നു കാണിച്ചു  
മകന്റെ ഓര്‍മ്മകള്‍ ഒരു നിശ്വാസത്തില്‍ അവസാനിക്കുമ്പോള്‍ 
കണ്ണുനീര്‍ കാഴ്ച്ചയെ മറച്ചു .കണ്ണുനീര്‍ തുടക്കാന്‍ കവിതയുടെ ഈണത്തില്‍ ഒരു തൂവാല 
സമ്മാനിച്ച്‌ കൊണ്ട് ഞാന്‍ പറഞ്ഞു ...
"കാലം എനിക്ക് എന്റെ അമ്മയെ നഷ്ട്ടപ്പെടുത്തി ,ആ കാലം തന്നെ എന്നെ ഈ പവിഴ ദ്വീപിലേക്ക് എത്തിച്ചതും "
അങ്കണ തൈമാവിലെ മാമ്പഴം ഞാന്‍ ആ അമ്മക്ക് സമ്മാനിക്കുമ്പോള്‍ ആ കണ്ണുകളില്‍ മാതൃസ്നേഹത്തിന്റെ 
വസന്തം വിടരുകയായിരുന്നു  

                    
                                   എന്റെ കണ്ണുനീര്‍ തുള്ളി ആ ഡയറി താളുകളെനനയിച്ചു.എനിക്കറിയാം എന്തിനാണ് അവന്‍ ഈ പവിഴ ദ്വീപില്‍ എത്തിയത് എന്ന് , അവനെ ആ അമ്മ നക്ഷത്രം തന്നെയാണ് ഇവിടെ എത്തിച്ചത് . അവന്‍ ഇപ്പോള്‍ അങ്ങോട്ടുള്ള യാത്രയില്‍ ആയിരിക്കും , ഇരുട്ട് നിറഞ്ഞ അവന്റെ വഴിയില്‍ ഒരു കുഞ്ഞു വെളിച്ചമായ് , ഒരു വഴി വിളക്കായ് എപ്പോഴും ആ അമ്മ നക്ഷത്രവും ഉണ്ടാകും , ആ ഡയറി താളുകള്‍ നെഞ്ചോടു ചേര്‍ത്ത് ഞാനും പ്രവാസത്തിന്റെ പട്ടു മെത്തയില്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക് ....