Monday, March 03, 2014

മദിരാശിയിലെ മല്ലിപ്പൂക്കൾ

   ചിതലരിക്കാത്ത  ഓർമ്മകളെ വാരിപ്പുണരാൻ എനിക്കെന്നുംഇഷ്ടമാണ്  അത്കൊണ്ടാകണം ആകാശം കാണാൻ ഇഷ്ടപ്പെടാത്ത ഈ കുഞ്ഞു  മയിൽ‌പീലിയിൽ ഓർമ്മകളെ  നട്ടുവളർത്തുന്നത് അങ്ങിനെ ഓർമ്മകളെ  സ്നേഹിച്ച്  സ്നേഹിച്ച് .മുള്ളുകൾ നിറഞ്ഞ ജീവിതവഴിയിലൂടെ നടന്നു നീങ്ങണം . മുള്ളുകൾ കൊണ്ട് മനസ്സ് നോവുമ്പോൾ ഈ ഓർമ്മകൾ ഒരാശ്വാസം തന്നെയാണ് . ഒരു സ്വപ്നജീവി  ഓർമ്മകളിൽ ജീവിക്കാൻ ഇഷ്ടമുള്ള ഒരു ഭ്രാന്തൻ .നമ്മിലൂടെ കടന്നു പോകുന്ന നിമിഷങ്ങളാണ് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകളുടെ പൂന്തോപ്പിൽ പുഷ്പങ്ങളായ്  വിടരുന്നത് അത് അക്ഷരങ്ങളിൽ പകർത്താൻ ഒത്തിരി ഇഷ്ടവും . പ്രവാസിയിൽ നിന്ന് മറുനാടൻ  പ്രവാസിയിലേക്ക്  ഒത്തിരി ദൂരമുണ്ടെങ്കിലും നഷ്ടപ്പെടുന്നത് ഒന്ന് തന്നെയല്ലേ .എങ്കിലും  മദിരാശിയിലെ തിരക്കിനിടയിൽ ജീവിതംലയിക്കുമ്പോൾ  ഈ മദിരാശി യെക്കുറിച്ചും എഴുതണം എന്ന് ഹൃദയം മന്ത്രിച്ചു  .ഞാൻ എഴുതുകയാണ്  മല്ലിപ്പൂക്കളുടെ  നാട്ടിലെ  മറുനാടൻ  പ്രാവാസത്തിലെ  എന്റെ ഹൃദയാക്ഷരങ്ങൾ . 
                                                                                          

ബഹ്‌റൈൻ എന്ന പവിഴദ്വീപിലെ  പ്രവാസത്തിന്റെ ആരവങ്ങൾ ഒഴിഞ്ഞപ്പോൾ ഒരു ശൂന്യത യായിരുന്നു ചുറ്റും  ഇനി എങ്ങോട്ട്  എന്ന് കുറെ മറക്കാനാവാത്ത നല്ല ഓർമ്മകളും  ,കുറച്ചു സങ്കടങ്ങളും സമ്മാനിച്ച പവിഴ ദ്വീപിലെ ഓർമ്മകൾ മാറോടണച്ച് നാട്ടിലെ മനോഹാരിതയും ആസ്വദിച്ചിരിക്കുമ്പോൾ  ആണ്  ഒരു ചെറിയകുട്ടിയെന്ന പോലെ  എന്റെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കുന്ന പ്രിയ സഹോദരി ജീവിതത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് എന്നെ  ബോധവാനാക്കിയത് ,പിന്നെ മദിരാശിയിൽ ഉള്ള എന്റെ പ്രിയ കൂട്ടുകാരനെ വിളിച്ചു ഞാൻ പറഞ്ഞു ഞാനും വരുന്നു നിന്റെ മദിരാശിയെ പ്രണയിക്കാൻ  .അങ്ങിനെ ഞാനും മറുനാടൻ മലയാളിയുടെ വേഷമണിഞ്ഞ്‌ ഇനി മദിരാശിയിലേക്ക്.തിരുവള്ളുവരുടെ കവിതകൾ അലിഞ്ഞു ചേർന്ന തമിഴ് മണ്ണിലേക്ക് .മുല്ലപ്പൂവിന്റെയും ജമന്തിപൂക്കളുടെയും സുഗന്ധം നിറഞ്ഞ നാട്ടിലേക്ക്. എന്നെ മകനെ പോലെ സ്നേഹിക്കുന്ന പ്രിയ സഹോദരി .. സൗഹൃദത്തിന്റെ ഊഷ്മളതയിൽ  സ്നേഹിച്ച പ്രിയ കൂട്ടുകാരാ പ്രാർത്ഥനയാൽ സ്നേഹിക്കുന്നഅക്ഷരസ്നേഹികളെ എന്റെ ഹൃദയമാകുന്ന ഇതളുകൾവാടിയ പനിനീർപൂവ് മുറിച്ചെടുക്കാം. തരുന്ന സ്നേഹങ്ങൾക്ക്‌ പകരമായ് ഈ ജീവനുള്ള അക്ഷരങ്ങൾ സമർപ്പിക്കുന്നു. 
                                                                            മെയ് മാസത്തിന്റെ ഏതോ ഒരു രാവിലാണ് മദിരാശിയിലെത്തിയത് എന്റെ രണ്ടാമത്തെ യാത്രയാണ് ഇത് . ഒരു വിത്യാസം  അവിടെ കാത്തു നില്ക്കാൻ സുഹൃത്ത്‌ ഇല്ല  ജോലിത്തിരക്കിനിടയിൽ ലീവ് കിട്ടിയില്ല   അടയാറിലേക്കുള്ള അഡ്രെസ്സ് ഫോണിലേക്ക് അയച്ചിരുന്നു .അത് വായിച്ചു കൊണ്ട് റയിൽവേ സ്റ്റേഷന്റെ പുറത്തേക്ക് വരുമ്പോഴാണ് സുഖകരമായയാത്രക്ക് ക്ഷണിക്കുന്ന ചെന്നയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ കൂട്ടംകൂടി എന്റെ അടുത്തേക്ക് ഓടിയെത്തിയത് .കൂട്ടുകാരൻ നിർദ്ദേശം തന്നതിനാൽ അതൊന്നും ശ്രദ്ധിക്കാതെ  തൊട്ടടുത്തുള്ള ബസ്സ്‌ വരുന്ന സ്ഥലത്ത് പോയി നിന്നു .നാട്ടിലെ നെയിം ബോർഡ് വായിച്ചു ശീലിച്ച എനിക്ക് മദിരാശിയിലെ ബസ്സിന്മേലുള്ള നമ്പറുകൾ കൗതുകമായിരുന്നു .കുറച്ചുനേരം കാത്തിരുന്നിട്ടും എന്റെ നമ്പർ എഴുതിയ ബസ്സ്‌ വന്നില്ല .നമ്മുടെ അണ്ണന്മാർ ഇടയ്ക്കുവന്നു സൗഹൃദം പുതുക്കുന്നുണ്ടായിരുന്നു അവർക്ക് കൊടുക്കാൻ ആധാരം കയ്യിൽ ഇല്ലാത്തത് കൊണ്ട് കൂടുതൽ അടുക്കാൻ പോയില്ല .അപ്പോഴാണ്‌ തൊട്ടടുത്ത്‌ ഒരു പെണ്‍കുട്ടി വന്നു നിന്നത് ഒരു മലയാളിക്ക് വേറൊരു മലയാളിയെ തിരിച്ചറിയാൻ  എളുപ്പമാണല്ലോ വേറൊന്നും നോക്കിയില്ല ആ കുട്ടിയോട് കാര്യം പറഞ്ഞു  ആ കുട്ടിയും   അടയാറിലേക്കാണ്      പേര് പ്രീത  നാട് അക്ഷരങ്ങളുടെ നാടായ തുഞ്ചൻപ്പറമ്പ് .അണ്ണാ യുണിവേർസിറ്റിയിൽ ബിരുധാനന്തര  ബിരുദം പഠിക്കുന്നു .അങ്ങിനെ അടയാറിയിൽ ബസ്സിറങ്ങുമ്പോൾ മുപ്പതുരൂപയുടെകടക്കാരൻ ആകുകയായിരുന്നു .കാരണം ചില്ലറയെന്ന ആഭ്യന്തരപ്രശ്നം ഇവിടെയും തലപൊക്കി .പ്രീതയെന്ന ആ കൂട്ടുകാരി കൊടുത്ത മുപ്പതു രൂപയും അവിടെ നിന്ന് പോകാൻ എനിക്ക് തന്ന പത്തു രൂപയും  ഞാൻ എങ്ങിനെ തിരിച്ചു തരുമെന്ന ചോദ്യത്തിന് പുഞ്ചിരിയിൽ മറുപടി തന്ന ആ കുട്ടിയെ ഞാൻ പിന്നെ കണ്ടിട്ടില്ല  അടയാറിൽ പോകുമ്പോഴെല്ലാം  എന്റെ  കണ്ണുകൾ തിരയാറുണ്ട്‌  ആ നാല്പതു രൂപ തിരിച്ചുകൊടുക്കാൻ .നന്മയുള   ആ മനസ്സ് ഒരിക്കലും കൈമോശം പോകരുതേഎന്ന പ്രാർത്ഥനയാൽ കണ്ണുകൾ പിൻവലിക്കുമ്പോൾ  ഒന്ന് ഓർക്കാറുണ്ടായിരുന്നു  ഒരിക്കൽ ഞാൻ എഴുതും  ആ നന്മയുള്ള മനസ്സുകളെ കുറിച്ച്. 
                                                                       


                    പിന്നീടങ്ങോട്ട് മദിരാശിയിലെ മല്ലിപ്പൂക്കളേയും   കണ്ണടച്ച്തുറക്കുംമുമ്പേ ഇതളുകൾകൊഴിഞ്ഞുവീഴുന്ന നാളുകളെയുംസ്നേഹിക്കാൻ തുടങ്ങി  .കഴുത്തിൽ   ഐഡന്റിറ്റികാർഡും  കാതിൽ  ഹെഡ്ഫോണുമായി  തിരക്കിട്ട് പോകുന്ന  അനേകം പേരിൽ ഒരാളായി ഞാനുംമാറി. ഇതിനിടയിലാണ്  മല്ലിപൂക്കളെ പോലെ സുഗന്ധമുള്ള  അക്ഷരങ്ങൾ എന്നെ ഒരു സൗഹൃദത്തിൽ  എത്തിച്ചത്   ഇവിടെ ഒരു മലയാളം സ്കൂളിൽ മലയാളം  അദ്ധ്യാപകനായ  ശ്രീകുമാർമാഷിന്റെ  അടുത്ത് .എനിക്ക് തോന്നുന്നു.   അക്ഷരങ്ങൾ  തന്നെയാണ് മാഷിന്റെ അടുത്തേക്കും   എന്നെ എത്തിച്ചത് പലപ്പോഴും  അങ്ങിനെയാണല്ലോ  മലപ്പുറത്തുള്ള അഷ്‌റഫ്‌ സൽവ  എന്റെ സഹോദരനായതും , ശബ്ദം കൊണ്ടും അക്ഷരങ്ങൾ കൊണ്ടും ഒരു സഹോദരനെ പോലെ സ്നേഹിക്കുന്ന കണ്ണൂരാനും  , എന്നെ അക്ഷരങ്ങൾ കൊണ്ട് സ്നേഹിക്കുന്ന പല സുഹൃത്തുക്കളും   അക്ഷരസ്നേഹികളും ജീവിതത്തിലെ പ്രധാന സംഭവത്തിന്റെ സൂത്രധാരനുമായ ഷെഫീക് ഇക്കയും   ഒത്തിരി നല്ല സുഹൃത്തുക്കളെയും  തന്നത് ഈ അക്ഷരങ്ങളായിരുന്നു ഉമ്മ പുനർജ്ജനിച്ചോ  എന്ന്  തോന്നിപ്പിച്ച സ്നേഹവും തന്നത് ഈ അക്ഷരങ്ങളാണ്  അത് കൊണ്ടുമാത്രമാണ്  ഈ അക്ഷരങ്ങളെയെല്ലാം ഞാൻ മാറോടണക്കുന്നത്‌ പണ്ട് ഉമ്മ പറഞ്ഞത് ഓർക്കുന്നു " ആ ലൈബ്രറിയിൽ പോയി വല്ലതും വായിച്ചൂടെ നിനക്ക് " അന്ന് അക്ഷരങ്ങളെ തേടി പെരിങ്ങോട് സ്കൂളിനടുത്തുള്ള ഞങ്ങളുടെ ലൈബ്രറിയിലേക്ക് പോകാറുണ്ടായിരുന്നു .വീണുകിട്ടിയ ഇടവേളയിൽ അക്ഷരസ്നേഹികളും ഷോർട്ട്ഫിലിം പ്രവർത്തകരുമായ സുദേവേട്ടനും അച്ചുതാനന്ദേട്ടനും അശോകേട്ടനും തുടങ്ങിയവർ നയിച്ച കുട്ടികളുടെ ബാലവേദിയിൽ ആദ്യമായ് അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച ഉമ്മയെ കുറിച്ച് എഴുതിയ കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ഒന്നേ പറഞ്ഞുള്ളൂ 
"അക്ഷരങ്ങൾ വെളിച്ചമാണ് ജീവിതമാകുന്ന കറുത്തവഴിയാത്രയിൽ
 വെളിച്ചമായ് മാറുന്നത് ഈ അക്ഷരങ്ങൾ മാത്രം
 അക്ഷരങ്ങളെ സ്നേഹിക്കുക
 അക്ഷരങ്ങളെ വളർത്തുക
 അക്ഷരങ്ങൾ വളരട്ടെ
 അക്ഷരങ്ങൾ വിജയിക്കട്ടെ" 
                                                                                           


                                            പിന്നെയുള്ള ദിവസങ്ങൾ  റൂമിലെ  ഏകാന്തതയേയും  പ്രണയിച്ച്  കഴിയുമ്പോഴാണ്  സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ കൂടെ രണ്ടു പേർ..റൂമിലേക്ക്‌ എത്തിപ്പെട്ടത് പ്ലസ്‌ടു ജീവിതം കഴിഞ്ഞ്..ഭാവിയെ കെട്ടിപ്പടുക്കാൻചെന്നയിലേക്ക് വന്നവർ. അവർക്കൊപ്പം അവരുടെ മാതാപിതാക്കളും അവർ യാത്രപറഞ്ഞിറങ്ങുമ്പോൾ കണ്ണുകൾനിറയുന്നുണ്ടായിരുന്നു .കാരണം അവരുടെ പ്രതീക്ഷകളാണ് ഈ കുട്ടികൾ കണ്‍നിറയെ കാണാൻ എപ്പോഴും കൊതിക്കുന്നുണ്ടാകുമെങ്കിലും വേർപാട് അനിവാര്യതയിലേക്ക് വഴിമാറുമ്പോൾ മനസ്സ് നൊന്തിരിക്കാം..ഞാൻ ഞാനോർക്കുകയായിരുന്നു  ഒരു ഭാഗ്യമല്ലേ അത് .മാതാപിതാക്കളുടെ ഒരു സ്നേഹ സ്പർശനം പോലും നിഷേധിക്കപ്പെട്ടഎത്ര കുഞ്ഞുങ്ങൾ ഉണ്ട് നമുക്ക് ചുറ്റും എങ്കിലും..ആ യാത്ര പറച്ചിൽ എന്നിലെവിടെയോ നഷ്ടബോധത്തിന്റെ അലയടികൾ തീർത്തു അതായിരിക്കാംകണ്ണ് നിറഞ്ഞതും അക്ഷരങ്ങളായ്‌ പിറന്നതും .ഓർക്കുക പ്രകടിപ്പിക്കാൻ പറ്റാത്ത സ്നേഹം നിരർത്ഥകമാണ്‌..നിനച്ചിരിക്കാത്ത സമയത്ത് അവരും പടിയിറങ്ങിപ്പോയി ഞാൻ വീണ്ടും സ്വപ്നലോകത്തിൽ ലയിച്ചു  . എന്നും വെള്ളമൊഴിക്കുന്നറോസാപ്പൂക്കളെനോക്കി ഞാൻ കവിതയെഴുതി    
പ്രഭാതം ശ്രുതിമീട്ടി ഉണർത്തുമ്പോഴുംസായാഹ്നത്തിലെ വാനമ്പാടികൾ യാത്ര പറയുമ്പോഴും എന്റെ കൈകളാൽ നിനക്ക് തരുന്ന പാന പാത്രത്തിൽ വിടരാതെ പോയ ഹൃദയത്തിന്റെ ആഗ്രഹങ്ങളുടെ  തേങ്ങലുകൾ ഉണ്ട്
                                                                         
  ഞായറാഴ്ച്ചയുടെ   ഇടവേളയിലാണ് ചെന്നൈ കവി സംഗമം നടത്തിയ  കവിയരങ്ങിൽ എത്തിപ്പെട്ടത്   മുതിർന്നവരുടെ ലോകമായിരുന്നെങ്കിലും  അക്ഷരങ്ങളെ സ്നേഹിക്കുന്നവരിൽ അവർ ചെറുപ്പമായിരുന്നു അത് കൊണ്ടായിരിക്കാം അവിടം എനിക്കിഷ്ടമായതും . അന്നത്തെ മദിരാശി സായാഹ്നം എന്നെ സന്തോഷിപ്പിച്ചു  .മദിരാശി സായാഹ്നം യാത്രപറഞ്ഞ് പിരിയുമ്പോൾഞാൻ കവിതയുടെ ലോകത്ത് നിന്നും ഉണരുകയായിരുന്നുകവിതകളുടെ വസന്തം നിറഞ്ഞിരുന്നവിടം പൂവിട്ട ഓരോ കവിതയും എനിക്കുള്ള റോസാപൂക്കളാണ് അക്ഷരങ്ങളെന്നെ താരട്ടിനാൽ നെറുകയിൽ തലോടിയപ്പോൾ ഞാൻ  കവിതയിൽ ലയിക്കുകയായിരുന്നു ..സ്വപ്നങ്ങളിൽ ഓരോ കവിതയുംവഴിവിളക്കായ് മാറിഉൾക്കാഴ്ച്ചയുടെ വെളിച്ചം ആരോ കൊളുത്തി കവിതയിൽ ജീവിതം ലയിച്ചതോ ജീവിതത്തിൽ കവിത ലയിച്ചതോഅറിയില്ല ഒന്ന് മാത്രമറിയാം     എന്റെ കവിതയാണെന്റെ ഹൃദയം" . 
                                                                                     


അറിയില്ല എപ്പോഴാണ് ചൂളൈമേട് സമാജത്തിൽ എത്തിയത് എന്ന്മലയാളത്ത സ്നേഹിക്കുന്നത് കൊണ്ടായിരിക്കാം . സമാജത്തിന്റെ  നേതൃത്യത്തിൽ നടക്കുന്ന പരിപാടിയിൽ ഞാനും പങ്കെടുക്കാറുണ്ട് .മലയാളി സമാജത്തിന്റെ നേതൃത്തിൽ നടത്തിയ കുട്ടികളുടെ കലാവേദിക്ക് ചെറിയ തോതിലെങ്കിലും നേതൃത്യം കൊടുത്തത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചുപണ്ടെങ്ങോ നഷ്ടമായ ആ കലാവേദി എനിക്ക് തിരിച്ചുകിട്ടി എന്ന് തോന്നിപ്പോയി കാരണം ഞാനറിയാതെ ആ ബാല്യകാലത്തേക്ക് സഞ്ചരിക്കുകയായിരുന്നു .കലയെ ഇഷ്ടപ്പെടുന്ന കുട്ടികൾ കലയെ അറിഞ്ഞു കൊണ്ട് വളരണം കലയെ സ്നേഹിക്കുന്നവർക്കെ മനുഷ്യനെ സ്നേഹിക്കാനാകൂ നമ്മുടെ കുട്ടികൾ കലയെ സ്നേഹിച്ചു വളരട്ടെ  അല്ലെ ..? 
                                                                           സംഗീതത്തെ ഇഷ്ടപ്പെടാത്തവർ ആരാ അല്ലെ   എനിക്കും ഒത്തിരി ഇഷ്ടമാ സംഗീതം  പണ്ടേ ഉള്ള ശീലമാ എവിടെ ആയിരുന്നാലും പരിസരം നോക്കാതെപാടും  എന്റെ ഗ്രാമത്തിലെ നാട്ടുവഴിയിൽ ഇപ്പോഴും അലയടിക്കുന്നുണ്ടാകും എന്റെ പാട്ടുകൾ  ഉറങ്ങുന്നതും ഉണരുന്നതും സംഗീതത്താൽ ആണ് .    താരാട്ട് പാട്ടുകൾ കേട്ട് കണ്ണ് നിറയ്ക്കും വിരഹത്തിന്റെ നിർവൃതിയിൽ അലിയും    നിലാവുള്ള രാത്രിയിൽ  ഗസലും കേട്ട് പ്രണയത്തെ നെഞ്ചോടു ചേർക്കും  . ഓണത്തിന്റെ ആഘോഷങ്ങൾമദിരാശിയിൽ നടക്കുമ്പോഴാണ് സുഹൃത്തായ ശ്രീകുമാർ മാഷ്‌ എന്നെ  ആവണി പൂവരങ്ങിലേക്ക് എത്തിച്ചത് . ഇങ്ങിനെ ഒരു വേദിയിൽ  ആദ്യമായിരുന്നു    പേടി തോന്നിയെങ്കിലും  സുറുമയെഴുതിയ  മിഴികളെ കുറിച്ച് പാടുമ്പോൾ   ഒരു മുഖം എന്നിലേക്ക്‌ പറന്നു വന്ന്    ഒരു കുഞ്ഞു മയിൽ‌പീലി തന്ന്  ദൂരേക്ക് പറന്നു പോയി പിന്നെ അറിഞ്ഞത് നിറഞ്ഞ സദസ്സിന്റെ കയ്യടികളുടെ സ്പന്ദനങ്ങളായിരുന്നു  മറക്കാനാവാത്ത നിമിഷങ്ങളായി അത് മാറി .അങ്ങിനെയൊരു വേദി ഒരുക്കി തന്ന നന്മ നിറഞ്ഞ മനസ്സുകൾക്ക്  നന്ദി . 
                                                                  
ചെന്നൈസൗഹൃദവേദി നടത്തിയ സംഗീത സന്ധ്യയിൽ പാടാൻ അവസരം കിട്ടിയതും   അതിന്റെ റിപ്പോർട്ട്  മാതൃഭൂമിയിൽ വന്നതും   മല്ലിപ്പൂക്കളുടെ  നാടിനെ കൂടുതൽ  പ്രണയിക്കാൻ  കാരണമായി .സംഗീതം മനസ്സിനെ ആർദ്രമാക്കുന്നു പാട്ടിന്റെ ഈണങ്ങൾ നമുക്കെല്ലാം പറഞ്ഞറിയിക്കാൻ  പറ്റാത്ത അനുഭൂതി നൽകുന്നു .പഴയ പാട്ടുകളുടെ സൗന്ദര്യം എത്ര കേട്ടാലും പാടിയാലും മതിവരില്ല സംഗീതഉപകരണങ്ങളുടെ ശബ്ദ കോലാഹലങ്ങൾ ഈണത്തെയും വരികളെയും തിരിച്ചറിയാൻ കഴിയാത്തതു കൊണ്ടായിരിക്കണം പഴയപാട്ടുകൾ എന്നും നമുക്ക് വാടാത്ത പുഷ്പത്തിനോടെന്ന പോലെ ഇഷ്ടം തോന്നുന്നത്‌.. അക്ഷരങ്ങളുടെ റാന്തലിൽ സംഗീതമെനിക്കെന്നും വെളിച്ചമാണ്"
                                                                                 
 സമയം വൈകിയെങ്കിലും  ഒരു കാര്യം കൂടി പറയാം .. ഒരു പൊന്നാട ഞാൻ സൂക്ഷിച്ചിട്ടുണ്ട് . അത് മറ്റാർക്കുമല്ല   എന്നെ മകനെപ്പോലെ സ്നെഹിച്ച  ഒരു  ഉമ്മിയുണ്ട്‌   അങ്ങ് പവിഴ ദ്വീപിൽ .ആ  കടലിന്നപ്പുറത്തുള്ള ഉമ്മിയെ കുറിച്ച് ഒരു കവിത എഴുതിയിരുന്നു ഞാൻ .അതെ എന്റെ ജീവിതത്തിലെ ആദ്യത്തെ പൊന്നാട ചെന്നൈ സൗഹൃദവേദി നടത്തിയ കാവ്യാർച്ചനയിൽ എനിക്ക് കിട്ടിയ പൊന്നാട ഇതണിയിച്ചത് വള്ളത്തോൾ ഉണ്ണികൃഷ്ണൻ എന്ന കലാകാരൻ ആണ് എന്ന മറ്റൊരു സന്തോഷവും. ഉമ്മിയെക്കുറിച്ച് ഞാൻ ചൊല്ലിയ കവിതയ്ക്ക് ശേഷം ഒരു ചെറിയ കുട്ടി അടുത്ത് വന്ന പറഞ്ഞ ആശംസകൾ കേട്ടപ്പോൾ ഓർത്തു പോകുന്നു അമ്മയെക്കുറിച്ച് എത്ര എഴുതിയാലാണ് പകരമകുക . അമ്മയെകുറിച്ചുള്ള കവിത പോലും ആ കുഞ്ഞുമനസ്സിനെ ആനന്ദിപ്പിക്കുന്നു മാതാവെന്നും പുണ്യമാണ് മാതാവെന്നും സ്നേഹമാണ് ഒരു വാക്കിന്റെ മുനമ്പ് കൊണ്ട് പോലും വേദനിപ്പിക്കാതിരിക്കുക. ഞാനത് സൂക്ഷിക്കും  ഒരിക്കൽ  വിധിയുടെ കരങ്ങൾ എന്നെപ്പുണർ ന്നാൽ    ആ  ഉമ്മിയുടെ കൈകളിലേക്ക്  ഈ പൊന്നാട കൊടുത്തു കൊണ്ട്  പറയണം  ഒരിക്കൽ തന്ന സ്നേഹത്തിനുംവാത്സല്യത്തിനും പകരമായ് തിരിച്ചു തരാൻ എന്റെ കയ്യിൽ  ഇതേ ഉള്ളൂ  കവിതയെ സ്നേഹിക്കുന്നവന് ഇതേ സ്വ ന്തമായുള്ളൂ  ..സ്വീകരിക്കുക . 
                                                                                  


മരണം പോലും  ആർപ്പുവിളികളാൽ എതിരേൽക്കുന്ന മദിരാശി ,  പൊങ്കാലയുടെ  നാടായ മദിരാശി  പ്രഭാതങ്ങളിൽ   പൂക്കളാൽ നിറയുന്ന മദിരാശി. മെല്ലെ മെല്ലെ ഞാനും പ്രണയിക്കാൻ തുടങ്ങുകയാണ് മദിരാശിയെ. ഇനി ഞാൻ  എന്റെയൊരു വിശേഷം പറയാം  .മാർച്ച്‌ ഒമ്പതിന്റെ  രാവിൽ പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും  സാന്നിധ്യത്തിൽ  ഒരു ഉറപ്പു കൊടുക്കുകയാണ്  ജീവിതകാലം മുഴുവൻ കൂടെ നിന്ന് സ്നേഹിക്കാംഎന്നൊരുറപ്പ് . ജീവിതത്തിന്റെ ആ നിർണ്ണായക നിമിഷമാണ് അന്ന് .ജീവിത ഇടവഴിയിൽ  കൈകൾ കോർത്ത്‌ പിടിക്കാൻ ഒരാൾ വരുന്നു .എന്നോ ..എപ്പോഴോ നിറം മങ്ങിയ ഒരു കുഞ്ഞു മയിൽ‌പീലിക്ക്പ്രതീക്ഷയുടെ പൂന്തോട്ടത്തിൽ നൃത്തമാടാൻ ദൂരെ ദൂരെ ഒരു ഹൃദയം കാത്തിരിക്കുന്നു .നിനച്ചിരിക്കാത്ത നേരത്ത് പെയ്തിറങ്ങിയ ഒരു കുഞ്ഞുമഴത്തുള്ളി ഹൃദയം ഒപ്പനപ്പാട്ടിന്റെ ഇശലുകളിലൂടെ ഒരുങ്ങുകയാണ് .
ഒരു പുതു ജീവിതത്തിന്റെ വസന്തം പുണരാൻ മനസ്സ് ഉറക്കെ പാടുകയാണ് .
"ഇനിയില്ലെനിക്കീ ഏകാന്തതയുടെ പടുമരം" .ഹേ....സജ്ന..... ദൈവത്തിന്റെ കാരുണ്യം നമുക്ക് മേൽ ചൊരിയുമെങ്കിൽനിന്നെ തേടി വരുന്നരാജകുമാരനായ് ഞാൻ മാറും . പ്രാർത്ഥനയുടെ കരുത്തുറ്റ കൈകൾ നമുക്ക് വേണ്ടി ഉയരുമെങ്കിൽ ചൂടേറ്റുവാടിയ എന്റെ ഹൃദയത്തിന്റെ പാതിയും നിനക്കായിരിക്കും.വേനലിന്റെ ചൂടിലെ മാർച്ച് മാസത്തിൽ നിനക്ക് വേണ്ടി പണികഴിപ്പിച്ച ആ ചരടിന്റെ ഒരറ്റത്ത് എന്റെ ഹൃദയമുണ്ടാകും ആ ഹൃദയം നിന്നോട് മന്ത്രിക്കും "നശ്വരമായ ഈ ജീവിതത്തിൽ അനശ്വരമായ സ്നേഹം ഞാൻ പകർന്നിടാം പകരം ജീവിത കാലം മുഴുവൻ കിട്ടാതെ പോയ വാത്സല്യത്തിന്റെ കൈകൾ ഒരു തണലായ്‌ ...ആശ്വാസമായ്‌ നീയും എന്നിലേക്ക്‌ അണയുക " .മുള്ളുകൾ നിറഞ്ഞ ജീവിതഇടവഴിയിൽ മുള്ളുകൾ വേദനിപ്പിക്കുമ്പോൾ നിനക്കായ് ഞാനും എനിക്കായ് നീയും കണ്ണുനീർ കൊണ്ട് പൂങ്കാവനം തീർക്കണം അതിലുണ്ടാകുന്ന നന്മയുടെയും സന്തോഷത്തിന്റെയും റോസാപ്പൂക്കൾ നോക്കി നമുക്ക് പറയണം"ഒരിക്കലും പിരിയാത്ത ഇരുഹൃദയങ്ങളാണ് നമ്മളെന്ന്"  എന്നോ  നഷ്ടപ്പെട്ടുപോയ  പ്രണയവും   കാഴ്ച്ചപ്പാടുകളും  ഒരു മാലയിൽ   കോർത്ത്‌  അമ്മു  എന്ന സാങ്കല്പ്പിക കഥാപാത്രം   ഇനി നിന്നിൽ കാണുകയാണ് അല്ല  ഇനി നീ തന്നെയാണത് . സങ്കടങ്ങളുടെയും നഷ്ടപ്പെടുലകളുടെയും  കണക്കുകൾ   നിരത്തിവെച്ച് വിലപിക്കുന്ന  എനിക്ക്  സ്വന്തമായി  സ്നേഹിക്കാനുള്ളഒരു  മനസ്സ് മാത്രമേ ഉള്ളൂ .  കവിതയും   അക്ഷരങ്ങളെയും പ്രണയിക്കുന്ന  ഒരു ഭ്രാന്തൻ.  ആർഭാടങ്ങളും മത്സരങ്ങളും അരങ്ങുവാഴുന്ന ഈ ലോകത്ത്  ചെറിയ ജീവിതം ഇഷ്ടപ്പെടുന്നവനാണ് ഞാൻ സമ്പത്ത് കൊണ്ട്   വിലയിരുത്തുന്ന  ഈ  കറുത്ത ലോകത്ത്   സ്നേഹം കൊണ്ട് വില പറയാനേ  എനിക്കറിയൂ .  വെന്തുരുകിയ  ഹൃദയമാണ്   എങ്കിലും നിന്റെ ഹൃദയം ഉരുകാതെ നോക്കാം .
                                                                         
    ദെ   നിങ്ങളും  പ്രാർത്ഥിക്കണം  കേട്ടോ .     നിശയുടെ  സൗന്ദര്യംമദിരാശിയെപുൽകുന്നുഞാനും  നിദ്രയെ പുല്കട്ടെ  ദൂരെ  ദൂരെ  ഒരു  താരാട്ട് കേൾക്കുന്നു  മെല്ലെ മെല്ലെ  നിദ്രയുടെ സംഗീതവും.
                                                                              -ശുഭം -