Monday, July 11, 2011

കലാലയമെന്ന സുഗന്ധമുള്ള പൂവ് ..

കോളേജിനടുത്തുള്ള ആ ഇടവഴി ചെറുതാണെങ്കിലും അതിലൂടെ പോകുന്നവര്‍ വലിയവരായിരുന്നു കാരണം കലാലയം തന്നെ ഏറ്റവും വലുതാണല്ലോ- സ്നേഹകൂടാരം,അവിടെ ജീവിതത്തിന്റെ കൈപ്പു നീര്‍ കുടിക്കേണ്ടി വരില്ല നമുക്ക് ഇനി ഉണ്ടെങ്കിലും ആ കൈപ്പുനീര്‍ കലാലയത്തിലെത്തുമ്പോള്‍ തെളിനീരായ് മാറും,അല്ലെങ്കില്‍ അവിടുത്തെ പൂമ്പാറ്റകള്‍ മാറ്റും. കലാലയ ജീവിതം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല, ഒരു കാര്‍ വണ്ടിനെ പോലെ മൂളികൊണ്ട് നടക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, ആ മൂളല്‍ മറ്റുള്ളവര്‍ക്ക് സന്തോഷ മുണ്ടാക്കുന്നുണ്ട് എങ്കില്‍ അത് തന്നെയാണ് വലുത്.കലാലയത്തിലെ ഓര്‍മകള്‍ക്ക് കിട്ടുന്ന നിര്‍വൃതി മറ്റൊന്നിനും ഇല്ല എന്നാണു എനിക്ക് തോന്നുന്നത് .പെയ്തു തീര്‍ന്നു പോയ ആ ദിനങ്ങള്‍ ഇനി ഒരിക്കലും പെയ്യില്ല എന്നറിഞ്ഞിട്ടും നമ്മള്‍ ഇടയ്ക്കു കൊതിക്കാറില്ലേ ആ മഴ വീണ്ടും പെയ്യാന്‍ ,ആ മഴയില്‍ ഒന്ന് നനയാന്‍ ,ആ മഴ നമ്മുടെ മനസ്സിനെ സ്വാധീനിച്ചത് കുത്തിയൊലിക്കുന്ന വെള്ള ചാട്ടത്തേക്കാള്‍ ശക്തമായല്ലേ.കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക പ്രണയം ആയിരിക്കും ഞങ്ങളുടെ കലാലയത്തിലും ഉണ്ടായിരുന്നു ഒത്തിരി പ്രണയങ്ങള്‍.ക്ലാസ്സിലേക്ക് കയറുമ്പോള്‍ തന്നെ കാണാം ആദ്യ ബഞ്ചിന്റെ ആദ്യത്തില്‍ രണ്ടു പേര്‍ നവാസും പ്രീതയും അവരുടെ പ്രണയത്തിനിടയില്‍ മതം ഒരു പ്രശ്നമേ അല്ലായിരുന്നു കാരണം അവരുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു.അറിയപ്പെടുന്ന കലാലയത്തില്‍ ചേരാന്‍ അവസരം ഉണ്ടായിട്ടും പ്രീത ഞങ്ങളുടെ കലാലയത്തില്‍ ചേരാന്‍ തയ്യാറായതും,  ഫീസ് അടക്കാന്‍ സാഹചര്യം മൂലം പലപ്പോഴും പറ്റാത്തതുകൊണ്ട്   പ്രീതയുടെ ഫീസ്‌ നവാസ് അടച്ചിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനിടയായത്‌ അവരുടെ പ്രണയം എത്ര മാത്രം ആഴത്തിലായിരുന്നു എന്ന് മനസ്സിലാക്കി തരുന്നു.സമൂഹത്തെ വെല്ലു വിളിക്കാന്‍ ആ  പ്രണയത്തിനു ശക്തി യില്ലാത്തത് കാരണമാകണം ആ പ്രണയം മഴയത്ത് ഇതളുകള്‍ അടര്‍ന്നു പോയ പൂവിനെ പോലെ താഴേക്കു വീണത്‌.എങ്കിലും ആ പൂവിന്റെ സുഗന്ധം ആ കലാലയത്തില്‍ ഇപ്പോഴുമുണ്ടെന്ന് ചിലപ്പോ തോന്നാറുണ്ട് .അത് പോലെ പ്രണയത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു മദ്രാസിലെ തിരക്കിനിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ പ്രതീഷും സൗമ്യയും സാഹചര്യങ്ങളെല്ലാം പ്രതികൂലമായിട്ടും ത്യാഗങ്ങള്‍ സഹിച്ചു ജീവിക്കുന്ന അവര്‍ക്കിടയിലുണ്ട് ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം .സുറുമയെഴുതിയ കണ്ണുകളുമായി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സലീന അവളുടെ ആ കണ്ണുകള്‍ ഇഷ്ടപെടുന്ന ഷിഹാബ് അവര്‍ക്കിന്നു എട്ടു മാസം പ്രായമായ കുഞ്ഞിന്റെ അടുത്തിരുന്നു ഇടവേളക്കിടയില്‍ എപ്പോഴോ എന്നോട് സംസാരിക്കുമ്പോള്‍ അവിടെയും ഉണ്ടായിരുന്നു ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം.ഇങ്ങിനെ ഒരുപാടുണ്ട് കലാലയത്തെ കുറിച്ച് പറയുമ്പോള്‍ അനിയത്തിയെ പോലെ സ്നേഹം തന്നിരുന്ന മോളു എന്ന് വിളിക്കുന്ന ശാലിനിയും ,മഞ്ഞ ചോറ്മായി കടന്നു വരുന്ന കഞ്ചു വും ,എനിക്കേണ്ടി പൊതിച്ചോറില്‍ സൗഹൃദത്തിന്റെ  അമൃതം മാറ്റി വെക്കുന്ന ഇപ്പോഴും എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സുരേഷും, മിഠായിക്ക് വേണ്ടി തല്ലുകൂടിയ ഉമ്മര്‍ കുട്ടിയും നൌഷാദും,എപ്പോഴും അഞ്ചു മിനിറ്റു വൈകി വരുന്ന ഗാന്ധി എന്ന് വിളിക്കുന്ന പ്രസാദും,അങ്ങിനെ എത്രയേറെ കഥാപാത്രങ്ങളും ഓര്‍മകളുമാണ് കലാലയം .ആ കലാലയത്തിലെ സുഗന്ധം എന്റെ ജീവിതത്തിലെ സങ്കടമെല്ലാം സന്തോഷമുള്ളതാക്കിയിരുന്നു എന്ന് ഇന്ന് ഞാനറിയുന്നു."ഹേ കലാലയമേ എന്തിനു ഞങ്ങളെ വിട്ടകന്നു .....ജീവിതത്തിലെ പേടിപ്പെടുത്തുന്ന യാഥാര്ത്യങ്ങള്‍ക്കിടയില്‍ തള്ളി വിട്ടുകൊണ്ട് എന്തിനു നീ പോയി ........ഞങ്ങളെയെല്ലാം വേര്‍പാടിന്റെ വേദനയില്‍ നിര്‍ത്തി കൊണ്ട് നീ എങ്ങു പോയി ........നിനക്ക് പോകാതിരിക്കാമായിരുന്നില്ലേ.....ഞങ്ങളിന്നു നീറുകയാണ് ജീവിതത്തിനിടയില്‍ പെട്ട്....നിന്റെ ഓര്‍മ്മകള്‍ മാത്രമാണീ .ഞങ്ങള്‍ക്ക് ഏക ആശ്വാസം, വേര്‍പാടിന്റെ നിമിഷങ്ങള്‍ തന്ന് നീ പോയെങ്കിലും മറക്കില്ല ഞങ്ങള്‍ നിന്നെ ഒരിക്കലും... 
കണ്ണീരോടെ ...നിന്റെ സ്വൊന്തം 
                                                                                                                                                                                                                                -മയില്‍പീലി-